കൂടത്തായി ; സിസിലിയുടെ മരണത്തില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

കൂടത്തായി കൊലപാതക പരമ്പരയില്‍ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി. കോടതി നടപടികള്‍ക്ക് ശേഷം ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ആകും ജോളിയെ അറസ്റ്റ് ചെയ്യുക. നിലവില്‍ റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് 4 മണിക്ക് അവസാനിക്കും. കൂടാതെ രണ്ടാം പ്രതി എന്‍ എസ് മാത്യുവിനേയും അറസ്റ്റ് ചെയ്യും. ഇന്നത്തെ കോടതി നടപടികള്‍ക്ക് ശേഷമായിരിക്കും കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റല്‍ സി.ഐ ബി.കെ സിജു അറസ്റ്റ് രേഖപ്പെടുത്തുക.

അതേസമയം, ജോളിയുടെ സുഹൃത്ത് റാണി വടകര റൂറല്‍ എസ്പി ഓഫീസില്‍ ഹാജരായി. റാണിയുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. എന്‍ഐടിക്ക് സമീപം തയ്യല്‍ക്കട നടത്തിയിരുന്ന റാണി ജോളിയുമായി നില്‍ക്കുന്ന ഫോട്ടോകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പോലീസ് പിടിച്ചെടുത്ത ജോളിയുടെ ഫോണില്‍ നിന്നാണ് റാണിയുമായുള്ള സൗഹൃദം പോലീസിന് വ്യക്തമായത്. ജോളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ റാണിയുടെ മൊഴി ഉപകരിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

തലശേരിയില്‍ നിന്ന് രണ്ട് പേര്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ അതീവ രഹസ്യമായാണ് റാണി എസ് പി ഓഫീസിലെത്തിയത്. ജോളിയുടെ മൊബൈല്‍ ഫോണില്‍നിന്നാണ് റാണിയുടെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.

അതേസമയം, ജോളി അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നും അസുഖം അഭിനയിക്കുന്നതായും, നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ലെന്നുമാണ് ജോളി പറയുന്നത് എന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും അന്വേഷണ സംഘം പറയുന്നു.