കരമന സ്വത്തു തട്ടിപ്പ് കേസ് ; മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് പരാതിക്കാരി

കരമന സ്വത്ത് തട്ടിപ്പ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരി. ജയമാധവന്റേയും ജയപ്രകാശിന്റേയും മരണം ദുരൂഹമെന്ന് പരാതിക്കാരി പ്രസന്നകുമാരി പറയുന്നു. ഇവര്‍ മാനസിക രോഗികളായിരുന്നുവെന്നും ഇത് തെളിയിക്കുന്ന രേഖകള്‍ കത്തിച്ചു കളഞ്ഞിരുന്നുവെന്നും പ്രസന്നകുമാരി പറയുന്നു. ഇവരുടെ പേരില്‍ വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരും സംഘവും ഇത് ചെയ്തതെന്ന് സംശയിക്കുന്നതായും പ്രസന്നകുമാരി പറഞ്ഞു.

ജയമാധവന്റെ മൃതശരീരം ധൃതിപിടിച്ച് സംസ്‌ക്കരിച്ചതില്‍ ദുരൂഹതയുണ്ട്. ജയമാധവന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ കാര്യസ്ഥന്‍ ഭീക്ഷണിപ്പെടുത്തിയിരുന്നുവെന്നും പ്രസന്നകുമാരി കൂട്ടിച്ചേര്‍ത്തു.

കരമന, കുളത്തറ, ഉമാ മന്ദിരത്തില്‍, കൂടത്തില്‍ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയില്‍ മരിച്ചത്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്.

ഇതില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് പ്രസന്നകുമാരി. ഉണ്ണികൃഷ്ണന്റേയും പ്രസന്നകുമാരിയുടെയും മകനായ പ്രകാശാണ് ഈ സ്വത്തുക്കളുടെ ഏക അവകാശിയെന്നാണ് വിവരം. ബംഗളൂരുവിലുള്ള പ്രകാശ് പവര്‍ ഓഫ് അറ്റോര്‍ണി എഴുതി നല്‍കിയിരിക്കുന്നത് പ്രസന്നകുമാരിയുടെ പേരിലാണ്. ഈ അടിസ്ഥാനത്തിലാണ് പ്രസന്നകുമാരി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

അതേസമയം സ്വത്ത് തട്ടിപ്പില്‍ വിശദീകരണുമായി ആരോപണ വിധേയനായ രവീന്ദ്രന്‍ നായര്‍ രംഗത്തെത്തിയിട്ടുണ്ട്. ജയമാധവന്റെ മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നുവെന്നും രവീന്ദ്രന്‍ നായര്‍. സ്വത്തുക്കള്‍ ജയമാധവന്‍ സ്വന്തം ഇഷ്ടപ്രകാരം എഴുതി നല്‍കിയതാണെന്നും രവീന്ദ്രന്‍ പറഞ്ഞു. ജയമാധവനെ പരിചരിച്ചത് താനാണെന്നും ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ലെന്നും രവീന്ദ്രന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.പരാതിക്ക് പിന്നില്‍ ഗുണ്ടാപ്പിരിവാണെന്നും രവീന്ദ്രന്‍ ആരോപിക്കുന്നു