വാളയാര്‍ കേസ് ; മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ; അട്ടിമറി ഉണ്ടായില്ല എന്ന് മുഖ്യന്‍

വാളയാര്‍ പീഡനക്കേസില്‍ അട്ടിമറികളൊന്നും ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് പിണറായി നിയമസഭയില്‍ പറഞ്ഞു. അപ്പീല്‍ അടക്കം കേസിന്റെ തുടര്‍ നടപടികള്‍ക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പ്രതിപക്ഷത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. സംഭവം നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, സിബിഐ അന്വേഷണം വേണോ എന്ന കാര്യം ആലോചിക്കുമെന്നും പറഞ്ഞു.

വാളയാര്‍ വിഷയത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായിക്കുന്ന രീതിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.

അന്വേഷണത്തിലെ ഗുരുതരമായ വീഴ്ച മൂലം തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. സഭ നിര്‍ത്തി വച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. പൊലീസിന്റെ വീഴ്ച കാരണമാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയായതെന്നും ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു.

കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ ഒരു ചുക്കും ചെയ്തില്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ശക്തമായ നടപടി മുമ്പും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തില്‍ പൊലീസിനും ഉത്തരവാദിത്തമുണ്ട്. ആദ്യത്തെ കുട്ടിയുടെ മരണശേഷം ശക്തമായ നടപടി എടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാമായിരുന്നു.

മരണം ആത്മഹത്യയാക്കാന്‍ പൊലീസ് തിടുക്കം കാണിച്ചെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. കൊന്നവരെ രക്ഷിക്കാന്‍ സിപിഐഎം പ്രാദേശിക നേതാക്കള്‍ ശ്രമിച്ചെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിച്ചുവിടുകയായിരുന്നു. വാളയാര്‍ കേസില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് മന്ത്രി എകെ ബാലന്‍ നേരത്തേ പ്രതികരിച്ചിരുന്നു.