മഹാരാഷ്ട്ര ; ബി ജെ പിയുമായി ഇനി ചര്‍ച്ച ഇല്ല എന്ന് ശിവസേന

മഹാരാഷ്ട്രയില്‍ ബി ജെ പി ശിവസേന പ്രശ്‌നങ്ങള്‍ക്ക് അറുതിയായില്ല. 50:50 ഫോര്‍മുല സംബന്ധിച്ച് ഇനി ബിജെപി നേതാക്കളുമായി ചര്‍ച്ചയില്ല എന്ന് ശിവസേന നേതാവ് സഞ്ജയ് റൗത് വ്യക്തമാക്കി.

ശിവസേനയുടെ പിന്മാറ്റത്തിന് പിന്നില്‍ നിരവധി കാരണങ്ങളാണ് ഉള്ളത്. ഒന്ന് ബുധനാഴ്ച നടക്കാനിരിക്കുന്ന ബിജെപി എംഎല്‍എമാരുടെ നിര്‍ണ്ണായക യോഗം, രണ്ട് അടുത്ത 5 വര്‍ഷത്തേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി താനായിരിക്കുമെന്ന ദേവേന്ദ്ര ഫട്‌നവിസിന്റെ പ്രസ്താവന. കൂടാതെ, ശിവസേന ആവശ്യപ്പെടുന്ന 50:50 ഫോര്‍മുല ബിജെപി ഒരിക്കലും പരാമര്‍ശിച്ചിരുന്നില്ല എന്ന ഫട്‌നവിസിന്റെ പരാമര്‍ശം. ഇവയൊക്കെയാണ് അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുമായി ഇനി ചര്‍ച്ചയില്ല എന്ന് തീരുമാനിക്കാന്‍ ശിവസേനയെ പ്രേരിപ്പിച്ചത്.

ആദ്യ രണ്ടര വര്‍ഷം ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി ഇതുവരെയും അംഗീകരിച്ചിട്ടില്ല. മന്ത്രിസ്ഥാനങ്ങള്‍ തുല്യമായി വീതിക്കണമെന്ന ആവശ്യവും ശിവസേന മുന്നോട്ടുവെച്ചിട്ടുണ്ട്. അതേസമയം ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിട്ടു നില്‍ക്കും .

യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. യോഗത്തിന് അമിത് ഷാ നേരിട്ടെത്തുമെന്നും യോഗശേഷം ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തുമെന്നും നേരത്തെ ബി.ജെ.പി ഓഫീസ് അറിയിച്ചിരുന്നെങ്കിലും അമിത് ഷാ വരില്ലെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. നാല് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണകൂടി ഉറപ്പിച്ച സേന പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് അമിത് ഷാ യാത്ര റദ്ദാക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനുള്ള സേനയുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് യോഗത്തെ അറിയിക്കും. ഇല്ലാത്ത വാഗ്ദാനത്തിന്റെ പേരില്‍ കള്ളപ്രചാരണം നടത്തി മുഖ്യമന്ത്രിയാവാമെന്ന് ആരും കരുതേണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു.