ഇന്റര്‍നെറ്റ് വേഗത ; ഇന്ത്യയെ പിന്നിലാക്കി പാക്കിസ്ഥാനും ശ്രീലങ്കയും

ഇന്റര്‍നെറ്റ് വേഗതയുടെ ലോക റാങ്കി0ഗില്‍ ഇന്ത്യ പാക്കിസ്ഥാന് പിന്നില്‍. ഇന്റര്‍നെറ്റ് വേഗത വിശകലന കമ്പനിയായ ഓക്ലയുടെ റിപ്പോര്‍ട്ടിലാണ് 128-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. പാക്കിസ്ഥാനെ കൂടാതെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളും ഇന്ത്യയെക്കാള്‍ മുന്നിലാണ്.  ഡൗണ്‍ലോഡ് സ്പീഡിന്റെ ആഗോള ശരാശരി സെക്കന്‍ഡില്‍ 29.5 എം.ബിയും അപ്ലോഡ് വേഗത സെക്കന്‍ഡില്‍ 11.34 എംബിയുമാണ്. എന്നാല്‍, ഇന്ത്യയിലെ ഡൗണ്‍ലോഡ് വേഗത 11.18 എം.ബി.പി.എസും അപ്ലോഡ് വേഗത 4.38 എംബിപിഎസുമാണുള്ളത്.

22.53 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയും 10.59 എംബിപിഎസ് അപ്ലോഡ് വേഗതയുമായി ശ്രീലങ്ക മൊബൈല്‍ നെറ്റ്വര്‍ക്കില്‍ 81ാം സ്ഥാനത്താണ്. പാക്കിസ്ഥാന്‍ 112-ാം സ്ഥാനത്തും നേപ്പാള്‍ 119-ാം സ്ഥാനത്തുമാണ്. ദക്ഷിണ കൊറിയയാണ് ആഗോള പട്ടികയില്‍ ഒന്നാമതുള്ളത്. ഡൗണ്‍ലോഡ് വേഗത 95.11 എം.ബി.പി.എസും 17.55 എം.ബി.പി.എസ് അപ്ലോഡ് വേഗതയുമാണ് ദക്ഷിണ കൊറിയയിലുള്ളത്.

ഇന്ത്യയിലെ ഏറ്റവും വലിയ 11 നഗരങ്ങളിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഓപ്പറേറ്റര്‍ എയര്‍ടെല്‍ ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. നാഗ്പൂരിലാണ് എയര്‍ടെല്ലിന്റെ ഏറ്റവും ഉയര്‍ന്ന സ്പീഡ് രേഖപ്പെടുത്തിയത്. രണ്ട് നഗരങ്ങളില്‍ വോഡഫോണും ഒരെണ്ണത്തില്‍ ഐഡിയയുമാണ് ഒന്നാമത്. വേഗതയില്‍ പിന്നിലാണെങ്കിലും പാകിസ്താനെയും ബംഗ്ലാദേശിനെയും അപേക്ഷിച്ച് രാജ്യത്ത് 4ജി നെറ്റ്വര്‍ക്ക് ലഭ്യത 87.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.