പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ജപ്പാന്‍ സാങ്കേതികവിദ്യ

ഡല്‍ഹിയിലെയും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കടുത്ത അന്തരീക്ഷ മലിനീകരണം ഉണ്ടായതില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു സുപ്രീം കോടതി. അന്തരീക്ഷ മലിനീകരണത്തെ ചെറുക്കുന്നതിന് ഹൈഡ്രജന്‍ അധിഷ്ഠിത ഇന്ധന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതകള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം അന്തരീക്ഷ മലിനീകരണം പരിഹരിക്കുന്നതിനായി ജപ്പാനില്‍ നിന്നുള്ള സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡിസംബര്‍ 3- നകം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രം സമര്‍പ്പിക്കും.

”ഞങ്ങളുടെ വീക്ഷണത്തില്‍, പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരും മറ്റ് പങ്കാളികളും ക്രിയാത്മക ശ്രമങ്ങള്‍ ഒന്നും നടത്തിയിട്ടില്ല,” ഈ മാസം 17- ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. ”ഉത്തരേന്ത്യ മുഴുവന്‍, ഡല്‍ഹിയിലും വായു മലിനീകരണത്തിന്റെ ദുരിതം അനുഭവിക്കുകയാണ്,” കോടതി പറഞ്ഞു.

ദേശീയ തലസ്ഥാന മേഖലയിലെയും ഉത്തരേന്ത്യയിലെയും അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ജപ്പാനിലെ ഒരു സര്‍വകലാശാല ഗവേഷണം നടത്തിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനോട് പറഞ്ഞു. ഗവേഷണം തികച്ചും നൂതനമാണെന്നും മേഖലയിലെ നിലവിലുള്ള മലിനീകരണ തോത് നേരിടാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാനിലെ ഒരു സര്‍വകലാശാലയിലെ ഗവേഷകനായ വിശ്വനാഥ് ജോഷിയെ ബെഞ്ചിന് മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ അവതരിപ്പിച്ചു. അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ കഴിവുള്ള ഹൈഡ്രജന്‍ അധിഷ്ഠിത സാങ്കേതികവിദ്യയെ കുറിച്ച് അദ്ദേഹം കോടതിയോട് വിശദീകരിച്ചു.

ബുധനാഴ്ച രാവിലെ നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 494 ആയിരുന്നുവെന്ന് മോണിറ്ററിംഗ് ഏജന്‍സി സഫാര്‍ അറിയിച്ചു. ഈ സൂചിക വായുവിലെ പിഎം 2.5 നെ അഥവാ ശ്വാസകോശത്തിലേക്ക് ആഴത്തില്‍ എത്താന്‍ കഴിയുന്ന കണികകളെ ആണ് അളക്കുന്നത്.

ശൈത്യകാലമായതിനാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ആഴ്ചകളോളം കഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. ”ഇപ്പോള്‍ തണുപ്പ് ആയതിനാല്‍, മലിനീകരണം കുറയ്ക്കാന്‍ വായു വേണ്ടത്ര മുകളിലോട്ട് ഉയരുന്നില്ല. മലിനീകരണം ഭൂമിക്ക് തൊട്ട് മുകളിലുള്ള അന്തരീക്ഷത്തില്‍ അടിഞ്ഞു കിടക്കുകയാണ്.” സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുമിത റോയ് ചൗധരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മാരകമായ മൂടല്‍മഞ്ഞ്(ധൂമം) ചൊവ്വാഴ്ച ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും ദൃശ്യമായി. അയല്‍ സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കല്‍, താപനില കുറയല്‍, കാറ്റിന്റെ വേഗം എന്നിവ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായ അവസ്ഥയിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.