റിലയന്‍സിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും അനില്‍ അംബാനി രാജി വെച്ചു

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നുമാണ് അനില്‍ അംബാനി രാജിവെച്ചത്. മറ്റു നാലു ഡയറക്ടര്‍മാര്‍ക്കൊപ്പമാണ് അംബാനിയുടെ രാജി. ഛായ വിരാനി, റിയാന കരാനി, മഞജരി കാക്കര്‍, സുരേഷ് രംഗാക്കര്‍ തുടങ്ങിയവരാണ് രാജിവെച്ച നാലുപേര്‍. ശനിയാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കിയ നോട്ടീസിലാണ് രാജിവെച്ച വിവരം അറിയിച്ചത്.അനില്‍ അംബാനിയുടെ സ്ഥാപനങ്ങള്‍ പലതും വിറ്റുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിലയന്‍സിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും രാജിവെയ്ക്കുന്നത്.

കമ്പനിയുടെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായിരുന്ന വി. മണികണ്ഠന്‍ നേരത്തെ പദവിയില്‍ നിന്നും രാജിവെച്ചിരുന്നു. മേല്‍സൂചിപ്പിച്ച രാജികള്‍ കമ്പനിയ്ക്ക് വായ്പ നല്‍കിയവര്‍ക്ക് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വോഡാഫോണ്‍ ഐഡിയയുടെ ജൂലൈ-സെപ്റ്റംബര്‍ മാസത്തിലെ നഷ്ടം 50,921.9 കോടി രൂപയാണ്. 23,000 കോടിയാണ് ഭാരതി എയര്‍ടെലിന്റെ നഷ്ടമെന്ന് വ്യാഴാഴ്ച വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അംബാനിയുടെ ഉടമസ്ഥതയിലുള്ള ടിവി ചാനല്‍ ഓഗസ്റ്റില്‍ നിര്‍ത്തിയിരുന്നു. മറ്റു ചില സ്ഥാപനങ്ങള്‍ നിര്‍ത്തുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

റിലയന്‍സിന്റെ ഷെയര്‍ വെള്ളിയാഴ്ച 0.59 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്. അതില്‍ തന്നെ 3.28 ശതമാനം ഇടിയുകയും ചെയ്തു.കഴിഞ്ഞ വര്‍ഷത്തെ ലാഭമായ 1,141 കോടി രൂപയെ തട്ടിച്ച് നോക്കുമ്പോള്‍ വെള്ളിയാഴ്ച പുറത്തുവന്ന കണക്കില്‍ സ്റ്റാറ്റിയൂട്ടറി ലൈസന്‍സ് ഫീസും സ്പെക്ട്രം ഉപയോഗ കുടിശ്ശികയും അനുവദിച്ച ശേഷം രണ്ടാം പാദത്തില്‍ 30,142 കോടിയാണ് റിയലന്‍സ് കമ്പനിയുടെ നഷ്ടം.