കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  അടുത്ത 48 മണിക്കൂറിനുള്ളില്‍ തമിഴ്നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാല്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ മുതല്‍ പെയ്ത് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തുലാവര്‍ഷം ശക്തമാവുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

കേരളം കൂടാതെ, തമിഴ്നാട്ടിലും ആന്ധ്രയിലും അടുത്ത 2 ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് ഈ വര്‍ഷം തുലാമഴയില്‍ 54% വര്‍ധനവാണ് ഉണ്ടായത്. ഒക്ടോബര്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം കാസര്‍കോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.