ഝാര്‍ഖണ്ഡില്‍ വീണ്ടും താമര വിരിയുമെന്നു മോദി

ഝാര്‍ഖണ്ഡില്‍ താമര വീണ്ടും വിരിയുമെന്നും ഇവിടുത്തെ ആളുകള്‍ സുസ്ഥിര സര്‍ക്കാരിനായി ബിജെപിയേയാണ് വീണ്ടും അധികാരത്തില്‍ കാണുവാന്‍ ആഗ്രഹിക്കുന്നത് എന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ റാലിയില്‍ പ്രസംഗിക്കവേ ആണ് പ്രധാനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഡല്‍ഹിയിലും റാഞ്ചിയിലും ഇരട്ട ‘എഞ്ചിനുകള്‍’ സ്ഥാപിച്ചതിലൂടെ ഝാര്‍ഖണ്ഡിന്റെ വികസനം ഇരട്ടി വേഗതയിലും സുസ്ഥിരവുമായി നടന്നുവെന്ന് മോദി പറയുന്നു.

ബിജെപി സര്‍ക്കാരിനോട് ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും, ഏതെങ്കിലും പാര്‍ട്ടിയ്ക്ക് ഝാര്‍ഖണ്ഡില്‍ വികസനം നടപ്പിലാക്കാന്‍ സാധിക്കുമെങ്കില്‍ അത് ബിജെപിക്ക് മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഝാര്‍ഖണ്ഡില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ സാമാന്യം ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ പ്രധാന നക്സല്‍ ബാധിത പ്രദേശങ്ങളിലാണ് പോളിംഗ് നടന്നത്. ആദ്യഘട്ടത്തില്‍ 62.87% പോളിംഗ് രേഖപ്പെടുത്തിയിരുന്നു. രാവിലെ 7 മണിമുതല്‍ 3 മണിവരെ നടന്ന പോളിംഗില്‍ വോട്ടര്‍മാര്‍ ഏറെ താത്പര്യത്തോടെ പങ്കെടുത്തു. ഈ വസ്തുതയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ആദ്യ ഘട്ട വോട്ടെടുപ്പില്‍ നിന്നും 3 കാര്യങ്ങള്‍ വ്യക്തമാണ് എന്നദ്ദേഹം പറഞ്ഞു. ഒന്ന്, ജനാധിപത്യത്തെയും രാഷ്ട്രനിര്‍മ്മാണത്തെയും ശക്തിപ്പെടുത്തുന്നതില്‍ ഝാര്‍ഖണ്ഡിലെ ജനങ്ങളുടെ വിശ്വാസം അഭൂതപൂര്‍വമാണ്. രണ്ട്, സംസ്ഥാനത്തുനിന്നും മാവോവാദികളെ തകര്‍ക്കുന്നതില്‍ സര്‍ക്കാര്‍ നേടിയ വിജയം, മൂന്നാമതായി, ബിജെപി സര്‍ക്കാരിനോട് ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം. ഈ മൂന്നു വസ്തുതകളും സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത് എന്നദ്ദേഹം പറഞ്ഞു.

ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപിയും ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി സഖ്യവുമാണ് പ്രധാന എതിരാളികള്‍. എന്‍.ഡി.എയില്‍ നിന്നും ചില സഖ്യകക്ഷികള്‍ വിട്ടു പോയതിനെത്തുടര്‍ന്ന് സഖ്യമില്ലാതെയാണ് ഇത്തവണ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി വിട്ട എ.ജെ.എസ്യുവും ലോക് ജനശക്തി പാര്‍ട്ടിയും ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്.