ബി ജെ പിയുടെ വസന്തകാലം അവസാനിക്കുന്നവോ ? രണ്ടുവര്‍ഷത്തിനിടെ തിരിച്ചടികള്‍ മാത്രം

രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു ബി ജെ പി. എന്നാല്‍ 2019 അവസാനിക്കുമ്പോള്‍ അതല്ല സ്ഥിതി. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം കൂടി വന്നതോടെ ബിജെപിയുടെ കാവിഭരണത്തിന് കീഴിലായിരുന്ന 70 ശതമാനം പ്രദേശങ്ങളും 34 ശതമാനം പ്രദേശത്ത് മാത്രമായി ചുരുങ്ങി. ജാര്‍ഖണ്ഡില്‍ക്കൂടി ഭരണം നഷ്ടമായതോടെയാണ് ബിജെപി ഭരണമുള്ള പ്രദേശങ്ങള്‍ വീണ്ടും ചുരുങ്ങിയത്. ജാര്‍ഖണ്ഡില്‍ ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യം മികച്ച ഭൂരിപക്ഷത്തോടെയാണ് ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയത്.

2018 മാര്‍ച്ചില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റയ്ക്ക് അധികാരം കൈയാളിയപ്പോള്‍ ആറ് സംസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഭരിച്ചു. എന്നാല്‍ ഇന്നത്തെ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങി. എട്ട് സംസ്ഥാനങ്ങളില്‍ സഖ്യത്തിലും ഭരിക്കുന്നുണ്ട്. രാഷ്ട്രീയമായി ഏറെ നിര്‍ണായകമായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഭരണം നഷ്ടമായത് കണ്ടുകൊണ്ടാണ് 2019 തുടങ്ങിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും ചെറിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഛത്തീസ്ഗഢില്‍ വമ്പന്‍ തോല്‍വിയാണ് ബിജെപിയെ കാത്തിരുന്നത്. തുടര്‍ച്ചയായി മൂന്നു തവണ ഭരിച്ച മധ്യപ്രദേശും ഛത്തീസ്ഗഢും കൈവിട്ടത് ബിജെപിയെ ശരിക്കും ഞെട്ടിച്ചിരുന്നു.

ഈ വര്‍ഷം ഒക്ടോബറില്‍ മഹാരാഷ്ട്രയില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടു. വോട്ടെടുപ്പിന് മുമ്പ് ശിവസേനയുമായി സഖ്യമുണ്ടാക്കിയെങ്കിലും ഫലം വന്നതോടെ കഥ മാറി. അധികാരത്തെ ചൊല്ലി ഇരുകക്ഷികളും വേര്‍പിരിഞ്ഞതോടെ ശിവസേന എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയുമായി.

വന്‍ വിജയം പ്രതീക്ഷിച്ചിരുന്ന ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായെങ്കിലും ദുഷ്യന്ത് ചൗതാലയുടെ ജെജെപിയുടെ പിന്തുണയോടെ അധികാരം നിലനിര്‍ത്തുകയായിരുന്നു. 2018 മാര്‍ച്ചില്‍ ജമ്മു കശ്മീരിലെ ഭരണ സഖ്യത്തിന്റെ ഭാഗമായിരുന്ന ബിജെപി, പിഡിപിക്കുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് അധികാരത്തില്‍നിന്ന് പുറത്തായി. ഇവിടെ പിന്നീട് രാഷ്ട്രപതിഭരണത്തിലായി. ഈ വര്‍ഷം ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഇവയില്‍, ജമ്മു കശ്മീര്‍ മാത്രമാണ് തിരഞ്ഞെടുപ്പ് ഇനിയും നടക്കാത്ത നിയമസഭയുള്ള കേന്ദ്രഭരണപ്രദേശം.

മഹാരാഷ്ട്രയില്‍ ശിവസേനയോട് ഏറ്റുമുട്ടി തന്ത്രപരമായ തോല്‍വി ഏറ്റു വാങ്ങിയതിനു പിന്നാലെ വീണ്ടും പരാജയം ബിജെപിയെ ഞെട്ടിച്ചു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞരെ കടത്തിവെട്ടിയാണല്ലോ സമകാലീന രാഷ്ട്രീയത്തിലെ ചാണക്യന്മാരായ നരേന്ദ്ര മോദിയും അമിത്ഷായും രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വെന്നിക്കൊടി നാട്ടിയത്. ദേശീയതയും പാക് വിരോധവും അവര്‍ വോട്ടുകളാക്കി. എന്നാല്‍ അതേ തന്ത്രം ജാര്‍ഖണ്ഡില്‍ ഫലം കണ്ടില്ല.

ദേശീയതയ്ക്കു പുറമേ രാമക്ഷേത്രവും പൗരത്വ നിയമ ഭേദഗതിയും കാശ്മീരില്‍ 370 ാം വകുപ്പ് എടുത്ത് കളഞ്ഞതും ബിജെപി എടുത്തു പയറ്റി. കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ജനകീയ പ്രശ്നങ്ങളായ തൊഴിലില്ലായ്മയും ജല ദൗര്‍ലഭ്യവും ബിജെപിയുടെ മത രാഷ്ട്രീയവും തുറുപ്പുചീട്ടാക്കി. എന്തായാലും ബിജെപിയുടെ മതരാഷ്ട്രീയ വാദത്തിന് തിരിച്ചടി ഏറ്റു.