ജാര്‍ഖണ്ഡില്‍അധികാരം മഹാസഖ്യത്തിന് ; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും

തിരഞ്ഞെടുപ്പ് ഫലം വന്ന ജാര്‍ഖണ്ഡില്‍ ജെഎംഎം – കോണ്‍ഗ്രസ് – ആര്‍ജെഡി മഹാസഖ്യം കേവല ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. ജെഎംഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഹേമന്ത് സോറന്‍ തന്നെ മുഖ്യമന്ത്രിയാകും എന്ന് ഉറപ്പായി. അതേസമയം നിയുക്ത മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റില്‍ 7000 ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായ് ഹേമന്ത് സൊറന്‍ പ്രതികരിച്ചു.

ആകെയുള്ള 81 സീറ്റുകളില്‍ 47 സീറ്റും കോണ്‍ഗ്രസ്-ജെ എം എം-ആര്‍ജെഡി സഖ്യം നേടി. മുഖ്യമന്ത്രി രഘുബര്‍ ദാസിനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയ്ക്കും നാണംകെട്ട തോല്‍വി. മഹാസഖ്യത്തെ നയിക്കുന്ന ജെ എം എം 30 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 25 സീറ്റില്‍ ഒതുങ്ങി.  മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടി തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള ബിജെപി നീക്കം അപ്പാടെ പാളി. മുഖ്യമന്ത്രി രഘുബര്‍ ദാസും മന്ത്രിമാരില്‍ ചിലരും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയും ദയനീയമായി പരാജയപ്പെട്ടു. ആദിവാസി മേഖലകള്‍ കൂട്ടത്തോടെ ബിജെപിയെ കൈവിട്ടു. ആദിവാസി, ഗ്രാമീണ മേഖലകളില്‍ ജെ എം എം -കോണ്‍ഗ്രസ് -ആര്‍ജെഡി സഖ്യത്തിന് കിട്ടിയ അംഗീകാരം കേവല ഭൂരിപക്ഷം കടന്നുള്ള കുതിപ്പിന് തുണയായി. 43 സീറ്റുകളില്‍ മാത്രം മത്സരിച്ച ജെ എംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

എക്സിറ്റ്പോള്‍ പ്രവചനങ്ങളെ ഫലത്തില്‍ ശരിവയ്ക്കുന്ന ജനവിധിയാണ് ജാര്‍ഖണ്ഡില്‍ ഉണ്ടായത്. ഭരണവിരുദ്ധ വികാരവും പൗരത്വ നിയമ ഭേഭഗതിക്ക് എതിരായ പ്രതിഷേധവും ചേര്‍ന്നപ്പോള്‍ ഫലം ബിജെപിക്ക് എതിരായി. മുഖ്യമന്ത്രിയായ് ജെഎംഎം നേതാവ് ഹേമന്ത് സോറനെ കോണ്‍ഗ്രസ് നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഉണ്ടായത് കേവലം ഭരണ വിരുദ്ധ വികാരമല്ലെന്നും ബിജെപി വിരുദ്ധ കൊടുങ്കാറ്റാണെന്നും ഹേമന്ത് സോറന്‍ പ്രതികരിച്ചു. അഞ്ച് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.

പുറത്ത് വന്ന ഫലം നല്കുന്ന സൂചന അനുസരിച്ച് ഗിരിവര്‍ഗമേഖലകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. നഗര മേഖലയിലെ ഫലവും ബിജെപിക്ക് ആശ്വാസം നല്‍കുന്നതല്ല. അര്‍ഹമായ സീറ്റുകള്‍ ലഭിച്ചില്ലെന്ന പരാതിയുമായ് എന്‍ഡിഎ മുന്നണി വിട്ട ഓള്‍ ജര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയനും കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

ജാര്‍ഖണ്ഡ് വികാസ മോര്‍ച്ചയ്ക്കും തെരഞ്ഞെടുപ്പ് ഫലം നേട്ടമായില്ല. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം എറ്റെടുക്കുന്നതായി രഘുബര്‍ ദാസ് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ബിജെപിയുടെ പരാജയം ആ പര്‍ട്ടിയുടെ പൗരത്വ നിയമ ഭേദഗതി അടക്കമുള്ള നയങ്ങളോടുള്ള ജനങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കുന്നതായ് വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നിരിക്ഷിച്ചു. ഹോമന്ത് സോറണ്‍ സര്‍ക്കാര്‍ അധികാരം എല്‍ക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ഇതിനകം ആരംഭിച്ചു.