ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് ബാങ്കു വിളി പള്ളി അങ്കണത്തില്‍ നിസ്‌കാരം ; മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി മാര്‍ച്ച്

മതനിരപേക്ഷത വാക്കുകളില്‍ ഒതുക്കാത്ത ഒരു സംഭവം കഴിഞ്ഞ ദിവസം നമ്മുടെ കേരളത്തില്‍ ഉണ്ടായി.
കോതമംഗലം മാര്‍ത്തോമ ചെറിയ പളളിയാണ് നാടിനു അഭിമാനമാകുന്ന തരത്തില്‍ ഒരു സന്ദേശത്തിനു സാക്ഷിയായത്. കോതമംഗലം മാര്‍ത്തോമ ചെറിയ പളളിയില്‍ ഇന്നലെ ബാങ്ക് വിളിയും നിസ്‌കാരവും നടന്നു. പ്രൊഫഷണല്‍ കോണ്‍ഗ്രസ്സിന്റെ കീഴില്‍ നടന്ന സിഎഎ-എന്‍ആര്‍സി വിരുദ്ധ മാര്‍ച്ച് കോതമംഗലത്ത് എത്തിയപ്പോഴാണ് പള്ളി അങ്കണത്തില്‍ നിന്ന് മഗ്രിബ് നമസ്‌കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങിയത്. തുടര്‍ന്ന് പള്ളി അങ്കണത്തില്‍ തന്നെ നിസ്‌കരിക്കാനുള്ള സൗകര്യവും നല്‍കി.

മൂവാറ്റുപുഴയില്‍ നിന്നാണ് സിഎഎ-എന്‍ആര്‍സി വിരുദ്ധ മാര്‍ച്ച് തുടങ്ങിയത്. ത്യു കുഴല്‍നാടന്‍, വി ടി ബല്‍റാം, പി കെ ഫിറോസ്, എംബി രാജേഷ്, ഇന്ദിര ജയ്‌സിംഗ് തുടങ്ങിയ യുവജന നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. 10 കിലോമീറ്റര്‍ പിന്നിട്ട് കോതമംഗലത്ത് എത്തിയപ്പോഴായിരുന്നു മാര്‍ത്തോമ ചെറിയ പളളിയില്‍ നിന്ന് ബാങ്കുയര്‍ന്നത്. അവിടുത്തെ വികാരിയാണ് അംഗശുദ്ധി വരുത്താന്‍ വെള്ളം കൈകളിലേക്കൊഴിച്ചു തന്നതെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും ഇക്കാര്യം വിശദീകരിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതി.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റ്:

ശ്രീ മാത്യു കുഴല്‍ നാടന്‍ നേതൃത്വം നല്‍കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ്സിന്റെ കീഴില്‍ നടന്ന വിപുലമായ സിഎഎ/എന്‍ആര്‍സി വിരുദ്ധ മാര്‍ച്ചില്‍ പങ്കെടുത്തു. മാത്യു കുഴല്‍നാടന്‍, വി ടി ബല്‍റാം, പി കെ ഫിറോസ്, എംബി രാജേഷ്, ഇന്ദിര ജയ്‌സിംഗ് തുടങ്ങിയ യുവജന നേതാക്കള്‍ പങ്കെടുത്തു. മൂവാറ്റുപുഴയില്‍ നിന്നും തുടങ്ങി പത്ത് കിലോമീറ്റര്‍ പിന്നിട്ട് കോതമംഗലത്തെത്തി.

അവിടെ എത്തിയപ്പോള്‍ മണിനാദവും ബാങ്ക് വിളിയും ഒരുമിച്ചാണെതിരേറ്റത്. കോതമംഗലം മാര്‍ത്തോമ ചെറിയ പളളിയിലായിരുന്നു നമസ്‌ക്കാര സൗകര്യമൊരുക്കിയിരുന്നത്. അവിടുത്തെ ഫാദറാണ് അംഗശുദ്ധി വരുത്താന്‍ വെള്ളം കൈകളിലേക്കൊഴിച്ചു തന്നത്. നമസ്‌കാരം കഴിഞ്ഞ് പിരിയുമ്പോള്‍ നിര്‍വൃതിയോടെ നില്‍ക്കുന്ന വികാരിയച്ഛന്‍, മറ്റിതര വിശ്വാസികള്‍, പ്രക്ഷോഭ ചൂടിലും മനസ്സിന് കുളിര്‍മ്മ നല്‍കുന്ന അവരുടെ ആതിഥേയത്വം. എല്ലാം തന്നെ വല്ലാത്തൊരു സന്തോഷം മനസ്സിന് പകര്‍ന്നു നല്‍കി.
ഇതാണ് കേരളം. ഭാരതത്തിന്റെ പരിച്ഛേദം.