നിര്‍ഭയ കേസ് ; പ്രതികളുടെ തിരുത്തല്‍ ഹര്‍ജി കോടതി തള്ളി

നിര്‍ഭയ കേസില്‍ വധശിക്ഷ ഒഴിവാക്കാന്‍ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി. സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ എന്‍ വി രമണ, ആര്‍ എഫ് നരിമാന്‍, അരുണ്‍ മിശ്ര, ആര്‍ ഭാനുമതി, അശോക ഭൂഷണ്‍ എന്നിവരാണ് വാദം കേട്ടത്. നിലവിലെ സാഹചര്യത്തില്‍ ജനുവരി 22ന് തന്നെ പ്രതികളുടെ വധശിക്ഷ നടപ്പാക്കും.

വധശിക്ഷയ്ക്ക് മുന്നോടിയായുള്ള ഡമ്മി പരീക്ഷണം കഴിഞ്ഞദിവസം നടന്നു. ഒരേ സമയം നാല് ഡമ്മികളും പരീക്ഷിച്ചു. ഭാര പരിശോധനയടക്കമുള്ള പരീക്ഷണം വിജയിച്ചതായിട്ടാണ് ലഭിക്കുന്ന വിവരം .ശിക്ഷാ തിയതി തിരുമാനിക്കപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷയും നിരിക്ഷണവുമാണ് ജയിലില്‍ പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 9നാണ് വിനയ് കുമാര്‍ ശര്‍മ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതോടെ, വധശിക്ഷ ഒഴിവാക്കാനുള്ള പ്രതികളുടെ അവസാന അവസരവും കഴിഞ്ഞു. ഇനി തൂക്കുകയര്‍ മാത്രം.

കഴിഞ്ഞ 7നാണ് ഡല്‍ഹി പട്യാല കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. അതനുസരിച്ച് ഇനി, ജനുവരി 22ന് 7മണിക്ക് നാലുപേരെയും തൂക്കിലേറ്റും. ഡല്‍ഹി തീഹാര്‍ ജയിലിലാണ് ഇവരെ തൂക്കിലേറ്റുക. ഇതിനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഈയവസരത്തിലാണ് കൊലക്കയറില്‍നിന്നും രക്ഷനേടാനുള്ള അവസാന ശ്രമവുമായി പ്രതി വിനയ് ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്.