തങ്ങള്‍ മാവോയിസ്റ്റുകള്‍ ആണെങ്കില്‍ അതിനുള്ള തെളിവ് പിണറായി കാണിക്കണം എന്ന് പ്രതികള്‍

മാവോയിസ്റ്റ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍. മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമാണ് ഞങ്ങള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും മാവോയിസ്റ്റുകളല്ലയെന്നും ആവര്‍ത്തിച്ചു പറഞ്ഞ്. UAPA ചുമത്തിയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

ഞങ്ങള്‍ സിപിഎം പ്രവര്‍ത്തകരല്ല മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവുകള്‍ കൊണ്ടുവരട്ടെയെന്ന് അലനും താഹയും പറഞ്ഞു. എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു അലനും താഹയും ഇപ്രകാരം പ്രതികരിച്ചത്.

മാത്രമല്ല ഞങ്ങള്‍ മാവോയിസ്റ്റുകള്‍ ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഞങ്ങള്‍ ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നതിനും തെളിവ് കൊണ്ടുവരട്ടെയെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും വേണ്ടി തെണ്ടി നടന്നവരാണ് ഞങ്ങളെന്നും തിരഞ്ഞെടുപ്പില്‍ സിപിഎം ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

പന്തീരാങ്കാവ് UAPA കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 14 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. എന്‍ഐഎ നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. സുരക്ഷ പരിഗണിച്ച് അലനെയും തഹയെയും തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. NIA കേസ് ഏറ്റെടുത്തതിനുശേഷം ആദ്യമായാണ് ഇരുവരേയും കോടതിയില്‍ എത്തിച്ചത്.

കഴിഞ്ഞ നവംബര്‍ 2 നാണ് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടി തന്നെ രംഗത് വന്നു എങ്കിലും ഇരുവരും മാവോയിസ്റ്റ് ആണെന്നാണ് പിണറായി ആവര്‍ത്തിച്ചു പറയുന്നത്.