അലഹബാദിന്റെ പേര് മാറ്റി ; യോഗി സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

യോഗി സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയ തീരുമാനത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചത.സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ വ്യക്തി നല്‍കിയ പൊതു താര്യപര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍, കേന്ദ്ര സര്‍വ്വകലാശാലകള്‍ എന്നിവയുടെ പേര് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

മുഗള്‍ രാജാവായ അക്ബര്‍ 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് നല്‍കിയ തെറ്റായ പേരാണ് അലഹബാദ് എന്നും അതിനു മുന്‍പ് പ്രയാഗ്‌രാജ് എന്നായിരുന്നു പേരെന്നുമാണ് സര്‍ക്കാരിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിന്നും ചരിത്രപണ്ഡിതന്മാര്‍ക്കിടയില്‍ നിന്നും വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും, ചരിത്രത്തെ മാറ്റിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.

1575ലാണ് അലഹബാദിന് ഈ പേര് ലഭിച്ചത്. മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ഇതിനെ ഇല്ലഹാബാസ് എന്നായിരുന്നു വിളിച്ചിരുന്നത്. ദൈവത്തിന്റെ വാസസ്ഥലം എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അലഹബാദിനെ കൂടാതെ ഫൈസാബാദിന്റെ പേരും സര്‍ക്കാര്‍ മാറ്റിയിരുന്നു. അയോധ്യ എന്നായിരുന്നു പേരു മാറ്റിയത്. അതേസമയം, 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ ചെയ്ത തെറ്റ് തിരുത്താനാണ് ചരിത്ര നഗരമായ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്ന് മാറ്റിയത് എന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ച് ബിജെപിയുടെ വാദം.