കോഴിപ്പോര് കാണുവാന്‍ നിന്നയാള്‍ കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കോഴിപ്പോര് മത്സരത്തിനിടെ പോരു കോഴിയുടെ ആക്രമണത്തില്‍ കാഴ്ചക്കാരന് ദാരുണ മരണം. ആന്ധ്രാപ്രദേശിലാണ് സംഭവം. സരിപല്ലി വെങ്കിടേശ്വര റാവു എന്ന 55കാരനാണ് മരണപ്പെട്ടത്. ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. കോഴിയുടെ കാലില്‍ ഘടിപ്പിച്ചിരുന്ന ഇരുമ്പ് ബ്ലേഡ് കൊണ്ട് മാരകമായി മുറിവേറ്റാണ് ഇയാള്‍ മരണപ്പെട്ടത്.

സംഘാടകരില്‍ ഒരാള്‍ കോഴിയെ പിടിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. പോരുകളത്തിലേക്ക് ഇറക്കി വിടാനുള്ള തയ്യാറെടുപ്പിനിടെ കോഴി ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. നിലത്തേക്ക് പറന്നിറങ്ങുന്നതിനിടെ സമീപത്ത് നിന്ന ഇയാളെ കോഴി മാന്തി ആഴത്തില്‍ മുറിവേല്പിക്കുകയായിരുന്നു.

മകര സംക്രാന്തിയോടനുബന്ധിച്ചാണ് കോഴിപ്പോര് നടന്നത്. കാലില്‍ ബ്ലേഡുകള്‍ കെട്ടിവെച്ച കോഴികളാണ് പരസ്പരം പോരടിക്കുക. കോഴികളില്‍ ഒന്നിന് ഗുരുതര പരുക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്യുന്നതു വരെ പോര് തുടരും. കോഴിപ്പോരിനിടെ നിരവധി ആളുകള്‍ക്ക് പരുക്കേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യന്‍ മരിക്കുന്നത് ആദ്യമായാണ്.

പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം നല്‍കി ഈ കോഴികളെ പോരിനായി വളര്‍ത്തിയെടുക്കാറാണ് പതിവ്. ആന്റിബയോട്ടിക്കുകളും സ്റ്റെറോയിഡുകളും നല്‍കി ഇവരെ കരുത്തരാക്കുകയും ചെയ്യും. കോഴിപ്പോരിനോടനുബന്ധിച്ച് ചൂതാട്ടവും നടക്കാറുണ്ട്. 1960ലെ നിയമപ്രകാരം ഇന്ത്യയില്‍ സുപ്രീം കോടതി നിരോധിച്ചുവെങ്കിലും ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോഴിപ്പോര് നടക്കുന്നുണ്ട്.