അക്രമ രാഷ്ട്രീയം കാലെടുത്ത സ്വന്തം നാട്ടില്‍ ഡോക്ടറായി കാലുകുത്തി അസ്‌ന

രാഷ്ട്രീയ കുടിപകയുടെ ജീവിക്കുന്ന ധാരാളം രക്തസാക്ഷികള്‍ നമുക്കിടയില്‍ ഉണ്ട് .ചെയ്യാത്ത തെറ്റിന് ജീവിതകാലം മുഴുവന്‍ വേദനകള്‍ സഹിക്കേണ്ടി വരുന്നവര്‍. അത്തരത്തില്‍ ഒരാളാണ് അസ്‌ന. ഓര്‍മ്മയില്ലേ അസ്‌നയെ. 2000 നവംബര്‍ 27-ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബോംബേറില്‍ വലതുകാല്‍ നഷ്ടപ്പെട്ട കണ്ണൂര്‍ ചെറുവാഞ്ചേരിയിലെ ആറുവയസ്സുകാരിയെ?

എന്നാല്‍ അക്രമരാഷ്ട്രീയത്തിന്റെ ക്രൂരതയെ അതിജീവിച്ച അസ്‌ന ഇന്ന് സ്വന്തം നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറായി ജോലിയില്‍ പ്രവേശിച്ചു. കണ്ണൂര്‍ ചെറുവാഞ്ചേരിയിലെ പാട്യം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് അസ്‌ന ഇന്ന് ചുമതലയേറ്റത്. അതും അപേക്ഷകര്‍ക്കിടയില്‍ ഒന്നാം സ്ഥാനം നേടി കൊണ്ട്. ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തിനിടയിലാണ് ബോംബേറുണ്ടായത്. അന്ന് പൂവത്തൂര്‍ എല്‍പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന അസ്‌നയ്ക്കു വലതു കാല്‍ നഷ്ടപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹോദരന്‍ ആനന്ദിനും പരിക്കേറ്റു.

ബോംബേറില്‍ പരിക്കേറ്റ അസ്‌ന മൂന്ന് മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്ന് ഡോക്ടര്‍മാരില്‍ നിന്നു ലഭിച്ച സ്‌നേഹവും പരിചരണവും കുഞ്ഞു മനസിനെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെയാണ് ഒരു ഡോക്ടര്‍ ആകണമെന്ന് അസ്‌ന തീരുമാനിച്ചത്. മക്കളുടെ ആഗ്രഹത്തിന് അച്ഛന്‍ നാണുവും പൂര്‍ണപിന്തുണ നല്‍കി. കുട്ടിയെ ചുമന്ന് സ്‌കൂളിലെത്തിച്ചതും തിരിച്ചുകൊണ്ടുവരുന്നതും നാണുവായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് അസ്‌നയ്ക്ക് എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ചത്. എന്നാല്‍ നാലാം നിലയിലുള്ള ക്ലാസ് മുറിയിലേക്ക് കയറാനാകാതെ തളര്‍ന്നിരുന്നപ്പോള്‍ സഹായത്തിന് നാട്ടുകാരനായ റോബര്‍ട്ട് വെള്ളാംവെള്ളിയെത്തി. കെ എസ് യു പ്രവര്‍ത്തകനായ റോബര്‍ട്ട് നല്‍കിയ നിവേദനത്തില്‍ 35 ലക്ഷം രൂപ ചെലവില്‍ കോളേജില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടു. പഠനത്തിനു വേണ്ട സാമ്പത്തിക സഹായം ഒരുക്കാനും റോബര്‍ട്ട് മുന്‍കൈയെടുത്തു.

ബിജെപി പ്രവര്‍ത്തകരാണ് അസ്‌നയുടെ കാലു പോകാന്‍ കാരണമായ കേസിലെ പ്രതികള്‍. കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിനിടെ പ്രതികളില്‍ ചിലര്‍ സി പി എമ്മിലേക്ക് ചുവടുമാറി. കേസിലെ മൂന്നാം പ്രതി വി അശോകന്‍ ഇപ്പോള്‍ സിപിഎം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്.