അമ്മയെ കൊന്നതിനു ശേഷം ഉറങ്ങാനും കരയാനും കഴിയാതെ കൊലപാതകിയായ മകള്‍

സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകള്‍ക്ക് പിന്നീട് ഉറങ്ങുവാനോ കരയുവാനോ കഴിഞ്ഞിട്ടില്ല എന്ന് വാര്‍ത്തകള്‍. അമ്മയെ കൊല്ലുകയും അനിയനെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്ത യുവ എഞ്ചിനീയര്‍ ആയ 33 വയസുള്ള അമൃത ചന്ദ്രശേഖറാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. ഈ മാസം രണ്ടാം തിയതി ബംഗ്ലൂര്‍ രാമമൂര്‍ത്തി നഗറിലെ വീട്ടില്‍ വച്ച് അമൃത അമ്മ നിര്‍മലയെ(54) കൊലപ്പെടുത്തുകയും സഹോദരന്‍ ഹരീഷ് ചന്ദ്രശേഖറിനെ(31) കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് അമൃത സുഹൃത്തായ ശ്രീധര്‍ റാവു(28)വിനോടൊപ്പം രക്ഷപ്പെടാനും ശ്രമിച്ചു.

അറസ്റ്റിലായ ശേഷം പോലീസ് സ്റ്റേഷനില്‍ അമൃത സ്വന്തം തല ചുമരിലിടിച്ചിരുന്നു. പിന്നീട് പൊലീസ് ഉറക്ക ഗുളികകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് ഇവര്‍ക്ക് ഉറക്കമില്ലാത്ത അവസ്ഥയായ ഇന്‍സോംനിയ ആണെന്ന് വ്യക്തമായത്. സംഭവത്തെക്കുറിച്ച് സൈക്കോളജിസ്റ്റിനോട് അമൃത തുറന്ന് പറഞ്ഞു. അമ്മയെയും സഹോദരനെയും വളരെ ഇഷ്ടമാണ്. ആത്മഹത്യ ചെയ്താല്‍ ബാങ്കുകാര്‍ക്ക് തന്നെ ഉപദ്രവിക്കാനാകില്ല. അമ്മയെയും അനിയനെയും കൊല്ലാന്‍ ശ്രമിച്ചതും അവരെ ബാങ്കുകാര്‍ ഉപദ്രവിക്കാതിരിക്കാനാണെന്നും അമൃത സൈക്കോളജിസ്റ്റിനോട് പറഞ്ഞു. കൗണ്‍സിലിംഗ് നടത്തിയ ദിവസം അമൃത നന്നായി ഉറങ്ങിയെന്നും പൊലീസ്.

വിഷാദ രോഗിയായ അമൃതയ്ക്ക് ഒരുപാട് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. അവര്‍ ഒരു മാനസിക രോഗി കൂടിയാണ്. അല്ലാതെ കൊലപാതകത്തിന് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്ന് ഈസ്റ്റ് അഡീഷണല്‍ കമ്മീഷണര്‍ എസ് മുരുകന്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച അമൃതയെയും ശ്രീധറിനെയും മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ശ്രീധറിന്റെ രക്ഷിതാക്കള്‍ കോടതിയില്‍ വന്നിരുന്നെങ്കിലും അമൃതയുടെ ആരും കോടതിയിലുണ്ടായിരുന്നില്ല. അവര്‍ക്ക് അഭിഭാഷകനും ഉണ്ടായിരുന്നില്ല. ശ്രീധറിന് കൊലയെപ്പറ്റി അറിയില്ലെന്നും നിരപരാധിയാണെന്നും അമൃത കോടതിയില്‍ പറഞ്ഞു.