വനിതകള്‍ക്കും കരസേനാ മേധാവികളാകാം ; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

സൈന്യത്തിന്റെ ഉയര്‍ന്ന പദവില്‍ സ്ത്രീകളെ നിയമിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനു കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ശരിയായ തുല്യത സൈന്യത്തിലും കൊണ്ടു വരണമെന്നും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകളോട് ഇക്കാര്യത്തില്‍ വിവേചനം കാണിച്ചുവെന്നും ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

സൈന്യത്തിനക്ക് വനിതകളുടെ റിക്രൂട്ട്മെന്റുമായും സ്ഥാനക്കയറ്റവുമായും ബന്ധപ്പെട്ട് സ്ഥിരം സംവിധാനം ആവശ്യമാണെന്നും സ്ഥാനക്കയറ്റമടക്കമുള്ള കാര്യങ്ങളില്‍ തുല്യത പാലിക്കണമെന്നും സുപ്രീം കോടതി വിധിച്ചു. സ്ത്രീകളെ അധിക്ഷേപിക്കുന്നത് ആര്‍മിക്കും സ്ത്രീകള്‍ക്കും മോശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ സൈന്യത്തിനകത്ത് വനിതകളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് പ്രത്യേക സംവിധാനങ്ങളില്ല.

2010ല്‍ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ഡല്‍ഹി ഹൈക്കോടതിയുടെ വിധി നടപ്പാക്കണമെന്നും വനിതകളെ നിയമിക്കുന്നതിന് സ്ഥിരം സമിതി വേണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്രത്തിന്റെ നിലപാട് സ്ത്രീവിരുദ്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു

സൈന്യത്തിലെ കമാന്‍ഡര്‍ പോസ്റ്റിലേക്ക് വനിതകളെ നിയമിക്കുന്നതിനുള്ള വിലക്ക് നീക്കാനാകില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. പുരുഷ സൈനികര്‍ വനിതാ കമാന്‍ഡര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ മാനസികമായി പാകപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അതേസമയം കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മാനസിക ചിന്തയിലും മാറ്റം വരുത്തണമെന്നും സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സ്ത്രീകള്‍ക്ക് ശാരീരികമായും. മാനസികമായും കുടുംബപരമായും കമാന്‍ഡര്‍ പോസ്റ്റ് ഏറ്റെടുക്കുന്നതില്‍ പ്രയാസം നേരിടുമെന്നും കേന്ദ്രം കോടതിയിലറിയിച്ചു. യുദ്ധ തടവുകാരായി വനിതകളെ തട്ടികൊണ്ടു പോയാല്‍ പ്രശ്നങ്ങളുണ്ടാകുമെന്നും കേന്ദ്രം കോടതിയിലറയിച്ചിരുന്നു.