നിര്‍ഭയ കേസ് : ജയിലിനുള്ളില്‍ പ്രതിയുടെ ആത്മഹത്യ ശ്രമം

നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കാത്ത് കിടക്കുന്ന പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ ജയിലിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്ന് വാര്‍ത്തകള്‍. ജയില്‍ മുറിയുടെ ഭിത്തിയില്‍ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിനയ് പരിക്കുകളോടെ രക്ഷപ്പെട്ടു.  ഫെബ്രുവരി 16നായിരുന്നു സംഭവം. തല ഭിത്തിയില്‍ ഇടിക്കുന്നതു കണ്ട അധികാരികള്‍ ഇയാളെ തടയുകയും പരുക്കിന് ചികിത്സ നല്‍കുകയും ചെയ്തു. വിനയ് ശര്‍മ്മ ജയിലില്‍ നിരാഹാരം അനുഷ്ടിക്കുകയാണെന്ന് പ്രതിയുടെ അഭിഭാഷകന്‍ നേരത്തെ പറഞ്ഞിരുന്നു.

വിനയ് ശര്‍മയുടെ മാനസിക നില ശരിയല്ല, മാനസിക പീഡനത്തെത്തുടര്‍ന്ന് വിനയ് ‘mental trauma’ യിലൂടെകടന്ന് പോകുകയാണ്. ഈയവസ്ഥയില്‍ തന്റെ കക്ഷിയെ തൂക്കിക്കൊല്ലാന്‍ കഴിയില്ല. ജയിലില്‍ മനോരോഗ വിദഗ്ദ്ധന്‍ തന്റെ കക്ഷിയെ നിരന്തരം പരിശോധിക്കുന്നുവെന്നും മരുന്നുകള്‍ നല്‍കി വരുന്നുണ്ട്’, അഭിഭാഷകന്‍ എ പി സിംഗ് കോടതിയില്‍ പറഞ്ഞിരുന്നു.

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ അനുസരിച്ച് തൂക്കിക്കൊല്ലുന്ന സമയത്ത്, കുറ്റവാളികള്‍ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം, ഒരു രോഗവും ഉണ്ടാകരുത്. ഈ പഴുതാണ് വിനയ് ശര്‍മ്മയ്ക്കു വേണ്ടി അഭിഭാഷകന്‍ എപി സിംഗ് ഉപയോഗിച്ചത്. നിര്‍ഭയ കേസിലെ പുതിയ മരണ വാറണ്ട് അനുസരിച്ച് മാര്‍ച്ച് 3ന് കേസിലെ 4 പ്രതികളേയും തൂക്കിലേറ്റും. ഈ കേസില്‍ പുറപ്പെടുവിച്ച മൂന്നാമത്തെ മരണ വാറണ്ടാണിത്.

ഈ കേസില്‍ ഇതിനോടകം ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച രണ്ട് മരണ വാറണ്ടുകള്‍ കേസിലെ ചില പ്രതികളുടെ നിയമ പരിരക്ഷ നിലനിന്നതിനാല്‍ നടപ്പാകാതെ വരികയായിരുന്നു. അതേസമയം കേസിലെ 4 പ്രതികളില്‍ പവന്‍ ഗുപ്ത ഇതുവരെ ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കിയിട്ടില്ല. മറ്റ് മൂന്ന് പേരുടെയും എല്ലാ വിധ നിയമ പരിരക്ഷയും അവസാനിച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്കാണ് ശിക്ഷ നടപ്പാക്കണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണയുടെ ഉത്തരവ്.