ഡല്‍ഹി കത്തുന്നു ; ഒന്‍പതു മരണം ; മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്

ഡല്‍ഹിയില്‍ വ്യാപിക്കുന്ന കലാപത്തില്‍ മരണസംഖ്യ ഒന്‍പതായി. പ്രദേശവാസികളാണ് മരിച്ചവരില്‍ അധികവും. മരിച്ചവരില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടങ്ങിയ കലാപം മറ്റിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. മൂന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമറാമാനും ആക്രമണത്തില്‍ പരുക്കേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെ അക്രമികള്‍ തടഞ്ഞു. 160 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്.

സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിച്ചു. പരുക്കേറ്റവരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ചികിത്സയില്‍ കഴിയുന്നവരെ ആശുപത്രിയിലെത്തിയാണ് കേജ്രിവാള്‍ സന്ദര്‍ശിച്ചത്. പരുക്കേറ്റവരുടെ സ്ഥിതിവിവരങ്ങള്‍ അരവിന്ദ് കേജ്രിവാള്‍ ചോദിച്ചറിഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റ് ആംആദ്മി നേതാക്കളും കേജ്രിവാളിനൊപ്പമുണ്ടായിരുന്നു.

അതിനിടെ സൈന്യത്തെ വിളിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി കെജരിവാള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.കര്‍വാള്‍ നഗര്‍,വിജയ് പാര്‍ക്ക്,യമുനാ നഗര്‍ എന്നിവിടങ്ങളിലേക്ക് സംഘര്‍ഷം വ്യാപിച്ചിട്ടുണ്ട്.സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.മാര്‍ച്ച് 24 വരെയാണ് നിരോധനാജ്ഞ,അക്രമം നടന്ന സ്ഥലങ്ങളില്‍ വ്യപാര സ്ഥാപനങ്ങള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുണ്ട്.