ഡല്‍ഹി കലാപം : മരണസംഖ്യ 37 ആയി

ഡല്‍ഹിയില്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതിയതായി അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം കലാപത്തിനു കാരണമായ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരായ കേസില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.

ഡല്‍ഹി കലാപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു. കലാപത്തിന് എഎപി നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ ഇരട്ടി ശിക്ഷയാകും അവരെ കാത്തിരിക്കുന്നത് എന്നും കെജ്രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. സുരക്ഷാ ഏജന്‍സികള്‍ സംയമനം പാലിക്കണമെന്നും യു.എന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. യുഎസ്, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളാണ് സ്വന്തം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.