ഇവര്‍സമൂഹത്തിന്ഭീഷണി: തൊടുപുഴമുന്‍സിഐക്ക്എതിരെ നടപടിയുമായിഹൈക്കോടതി

ഗുരുതരമായ പരാതികളാണ് സിഐ ശ്രീമോനെതിരെ നിലവിലുള്ളത്. സിഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കല്ലൂര്‍ക്കാട് സ്വദേശിയായ രജീഷ് ആത്മഹത്യ ചെയ്‌തെന്നതുള്‍പ്പടെയുള്ള പരാതികള്‍ ശ്രീമോനെതിരെയുണ്ട്.

കൊച്ചി: തൊടുപുഴയിലെ മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എന്‍ ജി ശ്രീമോനെ അടിയന്തരമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി. നിലവില്‍ കോട്ടയത്തെ ക്രൈംബ്രാഞ്ച് സിഐ ആണ് എന്‍ ജി ശ്രീമോന്‍.

സിവില്‍ അടക്കമുള്ള കേസുകളില്‍ നിയമവിരുദ്ധമായി ഇടപെട്ട് സിഐ ശ്രീമോന്‍ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന് വ്യാപകമായി പരാതിയുയര്‍ന്നിരുന്നതാണ്. സിഐയ്ക്ക് എതിരായ മുപ്പതോളം പരാതികളില്‍ കോടതി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. ഉടനടി അന്വേഷണം തുടങ്ങണമെന്ന് കാണിച്ച് വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന് കോടതി നോട്ടീസ് നല്‍കുകയും ചെയ്തു.

ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും സര്‍വീസില്‍ വച്ചുകൊണ്ടിരിക്കരുതെന്നും കോടതി പറഞ്ഞു.

തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കിയുടെ പരാതിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. നേരത്തേ തന്നെ വ്യാപകമായി ശ്രീമോനെതിരെ പരാതിയുയര്‍ന്നപ്പോള്‍, കോടതി വിജിലന്‍സിനോട് നേരിട്ട് അന്വേഷിച്ച് പരാതി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് എല്ലാ പരാതിക്കാരെയും കണ്ടു. വിശദമായി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വിശദമായി ഇവ പരിശോധിച്ചപ്പോള്‍, മുപ്പതോളം പരാതികളുയര്‍ന്നതില്‍ 18 പരാതികളില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സും കോടതിയെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി സ്വീകരിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തിയത്.

ഗുരുതരമായ പരാതികളാണ് സിഐ ശ്രീമോനെതിരെ നിലവിലുള്ളത്. സിഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കല്ലൂര്‍ക്കാട് സ്വദേശിയായ രജീഷ് ആത്മഹത്യ ചെയ്‌തെന്നതുള്‍പ്പടെയുള്ള പരാതികള്‍ ശ്രീമോനെതിരെയുണ്ട്. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ മകനെ മര്‍ദ്ദിച്ചതെന്നും ആത്മഹത്യ ചെയ്ത രജീഷിന്റെ അമ്മ അന്ന് പറഞ്ഞിരുന്നതാണ്.

സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ചതുള്‍പ്പെടെ വേറെയും ഉണ്ട് ശ്രീമോനെതിരെ പരാതികള്‍. സിഐക്കെതിരെ മൊഴി നല്‍കാന്‍ എത്തിയവരില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടായിരുന്നു. ഭീഷണിപ്പെടുത്തി നഷ്ടപരിഹാരം നല്‍കിച്ചുവെന്നായിരുന്നു പോസ്റ്റല്‍ ജീവനക്കാര്‍ എസ്പിക്ക് നല്‍കിയ മൊഴി. തൊടുപുഴയില്‍ നടന്ന കെഎസ്‌യു സമരത്തില്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതിന് പിന്നാലെ, ഇതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ലോഡ് ചെയ്ത് വെടിയുതിര്‍ക്കാന്‍ തോക്കു ചൂണ്ടിയെന്ന പരാതിയും ശ്രീമോനെതിരെയുണ്ട്. നിരവധി ആരോപണങ്ങളുടെ പ്രതിസ്ഥാനത്തുള്ള ശ്രീമോനെ ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ സസ്‌പെന്‍ഷനിലേക്ക് നീങ്ങേണ്ടിയിരുന്ന നടപടി സ്ഥലം മാറ്റമായി ഒതുക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നതാണ്.
ഹര്‍ജിക്കാരന് വേണ്ടി അഡ്വ തോമസ് ആനക്കല്ലുങ്കല്‍ ഹാജരായി.