യുകെയില്‍ 273 പേര്‍ക്ക് കൊറോണ; അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനു നിയന്ത്രണം

ടോമി വട്ടവനാല്‍

ലണ്ടന്‍: കൊറോണ പടരുന്നതില്‍ ആശങ്കപൂണ്ട് ജനം അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുകെ. സാധനങ്ങളുടെ വില കൂടുന്നതും പൂഴ്ത്തിവയ്പു തടയാനും അവശ്യസാധനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കാനും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപയോക്താക്കള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ആന്റിബാക്ടീരിയല്‍ ജെല്‍, വൈപ്പുകള്‍, സ്‌പ്രേകള്‍, പാസ്ത, ടിന്നിലടച്ച പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, പാല്‍പ്പൊടി, ബിസ്‌കറ്റ്, മുട്ട, ധാന്യങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ജനങ്ങള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെയാണു യുകെയിലെ വലിയ സ്ഥാപനമായ ടെസ്‌കോ ഉള്‍പ്പെടെയുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിയന്ത്രണം പ്രഖ്യാപിച്ചത്.

ഇത്തരം ഉല്‍പന്നങ്ങള്‍ പരമാവധി ഒരാള്‍ക്ക് അഞ്ചെണ്ണം മാത്രമേ ഇനി വാങ്ങാനാകൂ. വെയ്റ്റ്‌റോസ്, സൂപ്പര്‍ ഡ്രഗ്, ബൂട്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ഹാന്‍ഡ് വാഷ്, ജെല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് വാങ്ങല്‍ നിയന്ത്രണം നടപ്പാക്കി. കടകളിലും ഓണ്‍ലൈന്‍ സ്റ്റോറുകളിലും നിയന്ത്രണം ബാധകമാണ്. കൊറോണയെ നേരിടാന്‍ ബ്രിട്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് (എന്‍എച്ച്എസ്) എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍.

ബുധനാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിനെക്കുറിച്ചു സംസാരിക്കവെ ചാന്‍സിലര്‍ ഋഷി സുനാകാണ് എന്‍എച്ച്എസിന് എല്ലാ സഹായവും ഉറപ്പുനല്‍കിയത്. രാജ്യത്ത് ഇതിനോടകം 273 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളോടെയുമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. രാജ്യത്തൊട്ടാകെ 23,513 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. എന്നാല്‍ പൊതു ജീവിതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടികളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.