യെസ് ബാങ്ക് വിവാദം ; റാണാ കപൂറിന് പ്രിയങ്ക വിറ്റ ചിത്രം ആയുധമാക്കി ബി.ജെ.പി ; കണക്കുകള്‍ നിരത്തി തിരിച്ചടിച്ച് കോണ്‍ഗ്രസ്

രാജ്യത്ത് എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് മുന്‍പ് ഭരിച്ച കോണ്ഗ്രസ് സര്‍ക്കാരിന്റെ തലയില്‍ കൊണ്ടിട്ടു തടിയൂരല്‍ ആണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരം പരിപാടി. കൊറോണ വ്യാപിക്കാന്‍ കാരണം വരെ ഗാന്ധി കുടുംബമാണ് എന്ന് ഒരു ബി ജെ പി എം പി പറഞ്ഞത് കഴിഞ്ഞ ദിവസം രാജ്യം മുഴുവന്‍ കണ്ടതാണ്.

ഇപ്പോള്‍ യെസ് ബാങ്കിന്റെ പതനം പൂര്‍ണമായതോടെ ആ കുറ്റവും ഗാന്ധി കുടുംബത്തിനു മേല്‍ ചുമത്താനുള്ള തത്രപ്പാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഗാന്ധി കുടുംബത്തെ നേരിട്ട് ആക്രമിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ബാങ്ക് തകര്‍ന്നതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിക്കാതെ, യെസ് ബാങ്കിന്റെ സ്ഥാപകന്‍ റാണാ കപൂറുമായി ഗാന്ധി കുടുംബത്തിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പി നീക്കങ്ങള്‍ നടത്തുന്നത്.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി സമ്മാനിച്ച എം.എഫ് ഹുസൈന്റെ പെയിന്റിങുകളടക്കമാണ് റാണാ കപൂറിന്റെ വീട്ടില്‍നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തതെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ബി.ജെ.പി ഐ.ടി സെല്‍ വിങ് മേധാവി അമിത് മാളവിയ, ഗാന്ധി കുടുംബത്തിന് നേരെ ആക്രമണവുമായി രംഗത്തെത്തി. ഇന്ത്യയില്‍ നടക്കുന്ന എല്ലാ സാമ്പത്തിക ക്രമക്കേടുകള്‍ക്കും ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നായിരുന്നു മാളവിയയുടെ പരാമര്‍ശം.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസും രംഗത്തെത്തി. എം.എഫ് ഹുസൈന്‍ വരച്ച രാജീവ് ഗാന്ധിയുടെ ചിത്രം പ്രിയങ്കാ ഗാന്ധി റാണാ കപൂറിന് രണ്ട് കോടി രൂപയ്ക്ക് വിറ്റിരുന്നു. ഈ തുക മുഴുവനായും 2010ല്‍ ആദായ നികുതി വകുപ്പിന് വെളിപ്പെടുത്തിയിരുന്നുവെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു.

കൂടാതെ Yes Bankന്റെ വായ്പകള്‍ വന്‍തോതില്‍ വര്‍ധിച്ചതിന്റെ ഉത്തരവാദികള്‍ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമാണെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷം Yes ബാങ്കിന്റെ വായ്പ 55,633 കോടിയില്‍ നിന്ന് 2019 മാര്‍ച്ച് എത്തിയപ്പോഴേക്കും 2,41,499 കോടിയായി ഉയര്‍ന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ നോട്ട് നിരോധനത്തിനു ശേഷം എങ്ങനെയാണ് ബാങ്കിന്റെ വായ്പ 100 ശതമാനത്തോളം ഉയര്‍ന്നത്? ഈ സമയത്തൊക്കെ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ഉറങ്ങുകയായിരുന്നോ? കോണ്‍ഗ്രസ് നേതാവ് സിങ്വി ചോദിച്ചു.

ഇക്കാര്യങ്ങള്‍ ഇപ്പോള്‍ അനാവശ്യ ചര്‍ച്ചകളായി കൊണ്ടുവന്ന് സര്‍ക്കാരിന്റെ മേലുള്ള പഴി ഒഴിവാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.