കൊറോണയും പക്ഷിപ്പനിയും ; ചിക്കനെ കടത്തിവെട്ടി ചക്ക വിപണി

കൊറോണ കാരണം വിപണിയില്‍ വളരെയധികം മന്ദതയാണ് ഇപ്പോള്‍ ഉള്ളത്. മത്സ്യമാംസ വിപണിയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കൊറോണ പടര്‍ന്നത് കോഴിയില്‍ നിന്നുമാണ് എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ചിക്കന്റെ വ്യാപാരം തകര്‍ന്നടിഞ്ഞത്. കൂടാതെ കേരളത്തില്‍ കണ്ടെത്തിയ പക്ഷിപ്പനിയും കൂടിയായപ്പോള്‍ ചിക്കന് ആവശ്യക്കാര്‍ കുറഞ്ഞു.

എന്നാല്‍ ചിക്കന്റെ വ്യാപാരം തകര്‍ന്നടിയുമ്പോള്‍ താരമാവുകയാണ് നമ്മുടെ ചക്ക. മത്സ്യമാംസങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ ആരുമില്ല പകരം ചക്ക വാങ്ങാനാണ് തള്ളല്‍ എന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധ മത്സ്യമാംസം കഴിക്കുന്നവരെയാണ് ബാധിക്കുന്നതെന്ന ചിന്തയാണ് ആളുകളെ പച്ചക്കറിയിലേയ്ക്ക് അതായത് ചക്കയിലേയ്ക്ക് എത്തിച്ചതെന്നാണ് ഉത്തരേന്ത്യന്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.

അതോടെ ചക്ക വിപണി കുതിച്ചുയരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു കിലോയ്ക്ക് 50 രൂപ മാത്രം ഉണ്ടായിരുന്ന ചക്ക ഇപ്പോള്‍ 120 രൂപയിലേയ്ക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 150 രൂപയിലുണ്ടായിരുന്ന ചിക്കന്‍ 80 രൂപയായിട്ടും വാങ്ങാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ്. പൊതുവേ ഉത്തരേന്ത്യയിലും ചക്കവിഭവങ്ങള്‍ ജനപ്രിയമാണെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും കൊറോണ കാരണം നമ്മുടെ ചക്കയ്ക്ക് വന്‍ ഡിമാന്‍ഡ് ഉണ്ടായിയെന്നത് ചക്ക വ്യാപാരികള്‍ക്ക് ഗുണമായി.