ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുവാന്‍ തീരുമാനം

മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ആരോഗ്യ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി ആയി നിയമനം നല്‍കിയെന്നാണ് സൂചന.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ 2019 ആഗസ്ത് അഞ്ചിനാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ഇതിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ ശ്രീറാം സമീപിച്ചു. ഇതിന് പിന്നാലെ സര്‍ക്കാര്‍ നിയമോപദേശം തേടി. ശ്രീറാമിനെ ഇനിയും പുറത്തു നിര്‍ത്തുന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളെ സര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിട്ടാവും ശ്രീറാമിന് നിയമനം നല്‍കുകയെന്നാണ് വിവരം. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ ശേഷം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് തിരക്കിട്ടുള്ള സര്‍ക്കാര്‍ തീരുമാനം. സംഭവം നടന്നത് മുതല്‍ ശ്രീറാമിനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്.