കൊറോണ ഭീഷണിയുടെ ഇടയില്‍ കേരളം കുടിച്ചു തീര്‍ത്തത് 76.6 കോടിയുടെ മദ്യം

കൊറോണ വൈറസ് ഭീഷണിയില്‍ ലോകം കഴിയുന്ന സമയവും കേരളം കുടിച്ചു തീര്‍ത്തത് 76.6 കോടിയുടെ മദ്യം. കൊറോണ വൈറസ് വ്യാപനം കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ‘ജനതാ കര്‍ഫ്യൂ’ ദിനത്തിന്റെ തലേ ദിവസത്തെ കണക്കാണ് ഇത്.

അതേസമയം ബിവറേജസ് കോര്‍പറേഷനിലെ കണക്ക് മാത്രമാണിത്. കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള മദ്യ വില്‍പനശാലകളിലെ കണക്ക് പുറത്തുവന്നിട്ടില്ല. ഈ മാസം 22 നായിരുന്നു ജനതാ കര്‍ഫ്യൂ. 21-നാണ് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പനയുണ്ടായത്. അന്ന് ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ 63.92 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. വെയര്‍ഹൗസുകളിലൂടെ 12.68 കോടിയുടെ മദ്യവും.

കഴിഞ്ഞവര്‍ഷം ഇതേദിവസത്തെ വില്‍പന 29.23 കോടി രൂപയായിരുന്നു. വില്‍പനയില്‍ 118.68% വര്‍ധനവാണുണ്ടായത്. ശരാശരി 26 കോടിയുടെ മദ്യവില്‍പനയാണു സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. അതേസമയം ഇന്ന് മുതല്‍ ബിവറേജ് ഔട്ട്ലെറ്റുകള്‍ അടച്ചിടുവാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് മദ്യപാനികളുടെ കാര്യം കഷ്ട്ടത്തിലാക്കുവാന്‍ സാധ്യതയുണ്ട്.