മദ്യാസക്തി കൂടുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യം എത്തിച്ചുനല്‍കുമെന്നു മുഖ്യമന്ത്രി

ബിവറേജുകള്‍ അടച്ചതിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ ആത്മഹത്യകള്‍ കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ മദ്യാസക്തി കൂടുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ ഇവര്‍ക്ക് മദ്യം വീട്ടില്‍ എത്തിച്ചുനല്‍കും. എക്സൈസ് വകുപ്പിനായിരിക്കും ഇതിന്റെ ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടിയത് ചില ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മദ്യത്തിന് അടിമപ്പെട്ടവര്‍ക്കായി പ്രത്യേകം ചികിത്സയും കൗണ്‍സിലിംഗും നല്‍കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മദ്യാസക്തിയില്‍ പ്രശ്നങ്ങളുള്ളവരുടെ വിവരങ്ങള്‍ വിമുക്തി ടോള്‍ഫ്രീ നമ്പരായ 14405 ല്‍ വിളിച്ചറിയിച്ചാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തി അവരുടെ വാഹനത്തില്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ എങ്ങനെ നടത്താം എന്നുള്ളതിനെ കുറിച്ച് തിങ്കളാഴ്ച ചേരുന്ന ഉന്നത തല യോഗം ചര്‍ച്ച ചെയ്യും.

കര്‍ണാടകയെപോലെ ചില സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിര്‍ത്തിയിലെ റോഡില്‍ മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തിയത് മാറ്റാമെന്ന് കര്‍ണാടക ചീഫ് സെക്രട്ടറി പറഞ്ഞെങ്കിലും കാര്യങ്ങളില്‍ മാറ്റമില്ല. കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കേന്ദ്രമന്ത്രി സദാനന്ദഗൗഡയെയും കേന്ദ്ര കാബിനറ്റ് സെക്രട്ടറിയെയും ഇക്കാര്യങ്ങള്‍ അറിയിച്ചു. ഇടപെടാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.