സൗദിയില്‍ ഇന്ന് അഞ്ച് മരണം ; 165 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു ; മക്കയും മദീനയും ലോക്ക്ഡൗണില്‍

കൊറോണ ബാധ കാരണം സൗദിയില്‍ അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 21 ആയി. ഇന്ന് പുതുതായി 165 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1885 ആയി. ഇന്ന് മാത്രം 64 പേര്‍ക്ക് അസുഖം മാറി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ 328 എണ്ണം ആയി.

രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതോടെ ഇനി മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ആര്‍ക്കും മദീനയിലേക്കും മക്കയിലേക്കും പോകാനോ തിരിച്ചുവരാനോ സാധിക്കില്ല. എന്നാല്‍ ഭക്ഷ്യവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിലക്ക് ബാധകമല്ല. ഇവിടെയുള്ളവര്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനും ആശുപത്രികളിലേക്ക് പോകുന്നതിനും രാവിലെ ആറു മുതല്‍ വൈകിട്ട് മൂന്നുവരെ അനുവദിക്കും.

ഫാര്‍മസി, ഭക്ഷ്യ വസ്തുവില്‍പന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ബാങ്ക് സര്‍വീസുകള്‍ എന്നിവ ഒഴികെ ബാക്കിയുള്ളവ പ്രവര്‍ത്തിക്കരുത്. രാവിലെ ആറു മുതല്‍ വൈകുന്നേരം മൂന്നുവരെ സാധനങ്ങള്‍ വാങ്ങാനോ ആശുപത്രികളിലേക്ക് പോകാനോ വാഹനമുപയോഗിക്കുന്നുവെങ്കില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ വാഹനത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ.

മക്കയിലും മദീനയിലും ജിദ്ദയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിയാദില്‍ രോഗബാധിതരുടെ എണ്ണം ഇന്നും കുറവാണ്.

മേഖലകള്‍ തിരിച്ചുള്ള ഇന്നത്തെ കണക്ക് ഇങ്ങിനെയാണ്: മക്ക-48, മദീന-46, ജിദ്ദ-30, ഖഫ്ജി-9, റിയാദ്-7, ഖമീസ്മുശൈത്ത്-6, ഖതീഫ്-5, ദഹ്‌റാന്‍-4, ദമ്മാം-4, അഹബ-2, ഖോബാര്‍-1, റാസ്തനൂറ-1, ബീഷ-1, അഹദ്‌റാഫിദ-1