കൊറോണ ; ഇന്ത്യയില്‍ ഇതുവരെ സമൂഹവ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊറോണ മരണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടരുന്ന സമയവും ഇന്ത്യയില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് 19 വ്യാപനത്തില്‍ രണ്ടാമത്തെ സ്റ്റേജിന്റെയും മൂന്നാമത്തെ സ്റ്റേജിന്റെയും ഇടയിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. ചില പ്രദേശങ്ങളില്‍ വ്യാപകമായി കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. പക്ഷേ, ഇത് ഒരു സമൂഹവ്യാപനത്തിലേക്ക് എന്നാല്‍ എത്തിയിട്ടുമില്ല. കാരണം അങ്ങനെയുണ്ടെങ്കില്‍ ജനങ്ങളെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കാന്‍ വേണ്ടി കേന്ദ്രം അത് അറിയിക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് വ്യക്തമാക്കി.

വിവിധ സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ കണക്കനുസരിച്ച് രാജ്യത്ത് ഇതിനകം കോവിഡ് ബാധിച്ച് മരിച്ചത് 130 ലധികം പേരാണ്. അതേസമയം മരണം109 ആണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍. 4200ലധികം പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് രാജ്യത്ത് 24 മണിക്കൂറിനിടെ 30 മരണവും 693 പേര്‍ക്ക് രോഗവും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ മരണസംഖ്യ 130 കടന്നു. രോഗം ബാധിച്ച് 109 പേര്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്

ഇതില്‍ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഓരോരുത്തരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. 274 ജില്ലകളാണ് നിലവില്‍ കോവിഡ് ജാഗ്രത ജില്ലകളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 64 ജില്ലകള്‍ അതീവ ജാഗ്രത ജില്ലകളാണ്. ഇവിടങ്ങളില്‍ ലോക്ക്‌ഡൌണ്‍ തുടരാനാണ് സാധ്യത. അതേസമയം രാജ്യം ഇതുവരെയും സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഏപ്രില്‍ 8 ന് രണ്ടര ലക്ഷം കോവിഡ് പരിശോധന കിറ്റുകള്‍ ലഭ്യമാകുമെന്ന് ഐസിഎംആര്‍ അറിയിച്ചു. 5 ലക്ഷം കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്. ഇത് പരിശോധനയുടെ വേഗം കൂട്ടാന്‍ സഹായിക്കും. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പല സംസ്ഥാനങ്ങളിലും വര്‍ദ്ധിക്കുമ്പോഴും 292 പേര്‍ രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയെന്നത് ആശ്വാസമാണ്.

രോഗം സ്ഥിരീകരിച്ച 1445 പേര്‍ക്കും നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനവുമായി ബന്ധമുണ്ടെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. രാജ്യത്ത് കോവിഡ് 19 ബാധിച്ചിരിക്കുന്നത് 76 ശതമാനവും പുരുഷന്മാര്‍ക്കാണ്. 24 ശതമാനം മാത്രമാണ് സ്ത്രീകളില്‍ രോഗബാധ കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രാലയം അറിയിച്ചു.