മോദി ഹെലികോപ്റ്ററില്‍ നിന്ന് നോട്ട് മഴ പെയ്യിക്കുമെന്ന് ചാനലില്‍ വാര്‍ത്ത ; തെരുവിലിറങ്ങി മാനത്തോട്ട് നോക്കി ജനങ്ങള്‍

കര്‍ണ്ണാടകയിലെ ഒരു ടി വി ചാനല്‍ ആണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്ത നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററുകളില്‍ നിന്ന് പണം വിതറുമെന്ന് എന്നാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് ഹെലികോപ്റ്ററുകളില്‍ നിന്ന് നോട്ടുകെട്ടുകള്‍ വിതറുമെന്ന് വ്യാജ വാര്‍ത്ത നല്‍കിയ പബ്ലിക് ടിവി എന്ന ചാനലിന് വാര്‍ത്താവിതരണ മന്ത്രാലയം നോട്ടീസ് അയച്ചു. വാര്‍ത്ത തികച്ചും തെറ്റിദ്ധാരണാജനകമാണെന്നും ഗ്രാമങ്ങളില്‍ നോട്ട് മഴ പ്രതീക്ഷിച്ച് ജനങ്ങള്‍ കൂട്ടത്തോടെ തെരുവില്‍ കാത്തിരുന്നതായും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ നാഗേന്ദ്ര സ്വാമി പറഞ്ഞു.

ചട്ടപ്രകാരം ടെലിവിഷന്‍ ചാനലിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പ്രക്ഷേപണം നിരോധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്നാണ് നോട്ടീസില്‍ ആരാഞ്ഞിരിക്കുന്നതെന്നും സ്വാമി പറഞ്ഞു. ”ഏപ്രില്‍ 15ന്, പബ്ലിക് ടിവി രാത്രി 8:30 ന് ഹെലികോപ്റ്റര്‍ മണി എന്ന ഒരു വാര്‍ത്താ പരിപാടി പ്രക്ഷേപണം ചെയ്തു, ഇത് തെറ്റാണ്, പ്രക്ഷേപണ ചട്ടങ്ങളും നിയമങ്ങളും വ്യക്തമായി ലംഘിക്കുന്നതാണ്,” സ്വാമി പറഞ്ഞു. രാജ്യം മുഴുവന്‍ കോവിഡ് -19 നെതിരെ പോരാടുമ്പോള്‍ എന്തുകൊണ്ടാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പരിഭ്രാന്തിയും സാമൂഹിക അസ്വസ്ഥതയും സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ചാനലിന് മറുപടി നല്‍കാന്‍ 10 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അടുത്തിടെ റിസര്‍വ് ബാങ്കിനോട് (ആര്‍.ബി.ഐ) ‘ഹെലികോപ്റ്റര്‍ മണി’ നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് കൂടുതല്‍ പണം അച്ചടിച്ച് വിപണിയിലേക്ക് എത്തിക്കുകയും ഇതുവഴി സാമ്പത്തിക മേഖലയിലെ അസ്ഥിരത ഒഴിവാക്കാനുള്ള ശ്രമത്തിനുമാണ് ‘ഹെലികോപ്റ്റര്‍ മണി’ എന്ന് പറയുന്നത്. അല്ലാതെ ഹെലികോപ്റ്റര്‍ വഴി നോട്ട് മഴ പെയ്യിക്കലല്ല. ഇതിനെയാണ് ചാനല്‍ തെറ്റായി നല്‍കിയത്.