കേരളത്തില്‍ 19 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ നിന്നും 10 പേര്‍, പാലക്കാട്ടുനിന്നും 4 പേര്‍, കാസര്‍ഗോഡ് നിന്നും 3, മലപ്പുറം കൊല്ലം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് ഇന്ന് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കോറോണ അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും വിദേശത്തുനിന്നും വന്നവരാണ്. പത്താമത്തെയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.

പാലക്കാട് നിന്നുള്ള ഒരാളും കൊല്ലം മലപ്പുറം ജില്ലകളിലുള്ള ഒരാളും തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. മാത്രമല്ല കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ വിദേശത്തുനിന്നും വന്നവരാണ്. അതേസമയം ഇന്ന് 16 പേര്‍ രോഗമുക്തരായി. കണ്ണൂര്‍ 7, കാസര്‍ഗോഡ് 4, കോഴിക്കോട് 4 , തിരുവനന്തപുരത്ത് ഒരാളുമാണ് ഇന്ന് രോഗമുക്തരായത്.

ഇതുവരെ സംസ്ഥാനത്ത് 426 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചത് ഇതില്‍ 117 പടര് ചികിത്സയിലാണ്. 36,667 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36335 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപതികളില്‍ 332 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ഇരട്ടിയാകുന്നതിന്റെ തോത് കുറഞ്ഞ് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

7.5 ദിവസം കൂടുമ്പോഴാണ് ഇപ്പോള്‍ രോഗം ഇരട്ടിയാകുന്നത്. ലോക്ഡൗണിന് മുമ്പ് ഇത് 3.5 ദിവസങ്ങളായിരുന്നു. കേരളത്തില്‍ 72 ദിവസം കൂടുമ്പോഴാണ് രോഗം ഇരട്ടിക്കുന്നത്.