കേരളത്തില്‍ ശക്തമായ ഇടിമിന്നലും മഴയും ; ഒരു മരണം

കേരളത്തില്‍ ശക്തമായ മഴയും ഇടിമിന്നലും. അങ്കമാലിയില്‍ ഇടിമിന്നലേറ്റ് മധ്യവയസ്‌ക മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ തെക്കേ അട്ടാറ കോറാട്ടുകുടി അമ്മിണി (64)ആണ് മരിച്ചത്. പശുവിനെ അഴിച്ചു കെട്ടാന്‍ പോകുന്നതിനിടെ വീടിന് സമീപമുള്ള പറമ്പില്‍ വച്ച് ഇടിമിന്നലേല്‍ക്കുകയായിരുന്നു. മലബാര്‍ മേഖലയില്‍ ഉച്ചയോട് കൂടി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ. ചെറിയ മഴ പെയ്തപ്പോഴേക്കും നഗരങ്ങളില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മധ്യകേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്.

വേനല്‍മഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും 29 നും കോട്ടയത്ത് യെല്ലോ അലേര്‍ട്ടാണ്.

ഏപ്രില്‍ 28ന് പത്തനംതിട്ടയിലും 30ന് വയനാടും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.

തെക്കു-കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിമി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.അതിനാല്‍ കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്. അതേസമയം ബീഹാറിലെ മൂന്ന് ജില്ലകളിലുണ്ടായ ഇടിമിന്നലില്‍ 12 പേര്‍ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സരണ്‍ ജില്ലയില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ രണ്ട് പേര്‍ ജാമുയിയിലും ഒരാള്‍ ഭോജ്പൂരിലും മരിച്ചു. സരണ്‍ ജില്ലയില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും ഇവര്‍ ചപ്ര സര്‍ദാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് സൂപ്രണ്ട് ഹരി കിഷോര്‍ റായ് പറഞ്ഞു.

മരണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ലോക്ക്‌ഡൌണ്‍ കാരണം ആളുകള്‍ വീടിനകത്തായിരുന്നതിനാല്‍ ഇടിമിന്നല്‍ അപകടത്തിന്റെ വ്യാപ്തി താരതമ്യേന കുറവായിരുന്നു, ”കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.