ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു ; ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍

പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സൂരജിനെയും രണ്ടു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ്‌ചെയ്തു. കൊല്ലം അഞ്ചലില്‍ ഉത്രയാണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് സൂരജും കൂട്ടാളികളും പൊലീസ് പിടിയിലായതോടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 10000 രൂപയ്ക്ക് പാമ്പാട്ടിയില്‍നിന്ന് വാങ്ങിയ കരിമൂര്‍ഖനെ ഉപയോഗിച്ചാണ് സൂരജ് അഞ്ചല്‍ സ്വദേശിയായ ഭാര്യ ഉത്രയെ കടിപ്പിച്ചു കൊന്നത്. കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. സ്വത്ത് തട്ടിയെടുക്കാനാണ് ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന.

രണ്ടാംതവണയാണ് പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചതെന്നും വ്യക്തമായി. ആദ്യത്തെ തവണ പാമ്പുകടിയേറ്റ ഉത്ര തലനാരിഴയ്ക്കാണ് ദിവസങ്ങള്‍നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
രണ്ടുതവണ പാമ്പിനെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമം നടത്തി. ആദ്യ ശ്രമം നടത്തിയത് മാര്‍ച്ചിലായിരുന്നു. ചാത്തന്നൂരിന് സമീപം കല്ലുവാതുക്കലിലുള്ള സുരേഷ് എന്ന പാമ്പുപിടുത്തക്കാരനില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. പാമ്പിനെ കുപ്പിയിലാക്കി അടൂരിലുള്ള സൂരജിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. അന്ന് പാമ്പുകടിയേറ്റ് മൂന്ന് മണിക്കൂറിന് ശേഷമാണ് ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

മെയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. എസി ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. സൂരജിനെതിരെ ഉത്രയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഉത്രയുടെ ഭര്‍ത്താവിനൊപ്പം അറസ്റ്റിലായ സുരേഷ് പാമ്പ് പിടുത്തക്കാരനാണ്,ആദ്യം അണലിയെ ഉപയോഗിച്ചും പിന്നീട് കരിമൂര്‍ഖനെ ഉപയോഗിച്ചുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ഇതില്‍ രണ്ടാമത്തെ ശ്രമത്തില്‍ ഉത്ര കൊലപ്പെടുകയായിരുന്നു. സുരേഷില്‍ നിന്ന് പണം നല്‍കിയാണ് സൂരജ് പാമ്പിനെ കൊലപാതകത്തിനായി വാങ്ങിയത്.ഉറക്കത്തില്‍ ഉത്രയുടെ ശരീരത്തിലേക്ക് പാമ്പിനെ കൊടഞ്ഞിട്ട് കടിപ്പിക്കുകയായിരുന്നു. ഉത്രയെ രണ്ട് തവണ പാമ്പ് കടിക്കുന്നത് സുരേഷ് നോക്കി നിന്നു.പാമ്പിനെ ബാഗിനകത്ത് കുപ്പിയിലാക്കിയാണ് സൂക്ഷിച്ചത്.മൂന്ന് മാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് കൊലപാതകം.