എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും, മാതൃഭൂമി മാധ്യമത്തിന്റെ സാരഥിയുമായ എം.പി വീരേന്ദ്ര കുമാര്‍ (84) ഹൃയഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. രാജ്യാസഭാ എംപിയും ലോക് താന്ത്രിക് ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്.

1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയില്‍ ജനിച്ചു. പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡര്‍. മാതാവ്: മരുദേവി അവ്വ.

മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍നിന്ന് എം ബി എ ബിരുദവും നേടി. മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്.

ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി ടി ഐ ഡയറക്ടര്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍ നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചുവരുന്നു.