ഇന്ന് 78 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; 32 പേര്‍ക്ക് രോഗമുക്തി ; ഒരു മരണം

കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ നിര്യാതനായ ഉസ്മാന്‍ കുട്ടിക്ക് (71) കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ജൂണ്‍ ഒന്‍പതിന് മുംബൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് അദ്ദേഹം എത്തിയത്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിന് ഗുരുതര ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 19 ആയി.

തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഏഴ് പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഓരോരുത്തര്‍ക്കും വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, കോഴിക്കോട്, കണ്ണൂര്‍ (ഒരു കാസര്‍ഗോഡ് സ്വദേശി) ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം, കാസറഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 999 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.