പി.എന്‍.പണിക്കരുടെ നാട്ടിലെ ആധുനിക സാഹിത്യം…….
കാരൂര്‍ സോമന്‍, ലണ്ടന്‍
കേരളത്തിലും ലോകമെങ്ങും വായനവാരവുമായി സാഹിതി കൂട്ടായ്മ ‘ആധുനികതയും വായനയും’ എന്ന വിഷയം തെരഞ്ഞെടുത്തത് കരുത്തുറ്റ കാല്‍വയ്‌പ്പോടെയാണ് കാണുന്നത്. വായന ഒരിക്കലും പൂര്‍ണ്ണമല്ല. അത് യാത്രപോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വായനയില്‍കൂടി ലഭിക്കുന്ന അറിവ് ജീവിതത്തെ മൂല്യബോധത്തോടെ ചിട്ടപ്പെടുത്തിയെടുക്കാന്‍ വളരെ സഹായിക്കുക്കുക മാത്രമല്ല അത് നമ്മെ എത്തിക്കുന്നത് ഉയരങ്ങളിലാണ്. ഈ കാലത്തു് കൊറോണ ദുഷ്ട ദൈവം നമ്മെ അത്യാധുനികതയില്‍ എത്തിച്ചതുകൊണ്ടാണല്ലോ അദ്ധ്യാപനം ഓണ്‍ലൈന്‍ വഴി നടത്താന്‍ ഇടവന്നതും കുട്ടികള്‍ കംപ്യൂട്ടറിന്റ മുന്നില്‍ ഇരിക്കാന്‍ ഇടയായതും. ഈ രംഗത്ത് നമ്മള്‍ എത്ര മികവുള്ളവരായാലും നമ്മുടെ മനസ്സില്‍ ആഴത്തില്‍ വേരുറപ്പിക്കുന്നതാണ് വായന. അത് ആര്‍ജ്ജിച്ചെടുത്തവരാണ് നമ്മള്‍ കണ്ടിട്ടുള്ള മഹാന്മാര്‍. ചിന്തകനായ കണ്‍ഫ്യൂഷ്യസ് പറയുന്നു. ‘ചിന്ത കൂടാതെയുള്ള പഠനം നിഷ്ഫലമാണ്. പഠനം കൂടാതെയുള്ള ചിന്ത അപകടകരവും. തെറ്റുകളില്‍ വീഴാതിരിക്കുന്നതിലല്ല വീഴ്ച്ചയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മഹത്വ0’. ഈ ചിന്താശകലങ്ങള്‍ നമുക്ക് തരുന്നത് വായനയാണ്. അതുകൊണ്ടാണ് ചിന്തകനായ പ്ലേറ്റോ പറഞ്ഞത് ‘തങ്ങള്‍ക്ക് മനസ്സിലാകാത്ത കാര്യങ്ങളെപ്പറ്റി, അനീതികളെപ്പറ്റി ആധികാരികമായി എഴുതുന്നവരാണ് സര്‍ഗ്ഗ സാഹിത്യകാരന്മാര്‍, കവികള്‍.
സാഹിത്യത്തിന്റ മണിമുറ്റത്തു ഓരോരുത്തരുടെ മനോസുഖത്തിനായി പുതിയ പുതിയ അനുഭൂതി ആവിഷ്‌കാരങ്ങള്‍ ആധുനികകാലത്തു് വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് 19 ജൂണ്‍ 2020 പി.എന്‍.പണിക്കരെ സ്മരിച്ചുകൊണ്ടുള്ള വായനാദിനം നമ്മള്‍ ആചരിക്കുന്നത്. മാര്‍ച്ച് ഒന്ന് 1909 ല്‍ നിലംപുരിലാണ് അദ്ദേഹം ജനിച്ചത്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍, മലയാള പത്രപ്രവര്‍ത്തനത്തിന്റ പിതാവ് ചെങ്കുളത്തു് കുഞ്ഞിരാമമേനോന്‍ ഇങ്ങനെ നല്ല നല്ല പിതാക്കന്മാരുടെ പാതകളാണ് നമ്മള്‍ പിന്തുടരുന്നത്. പി. എന്‍.പണിക്കര്‍ ഗ്രന്ഥശാല 1945 ലാണ് ആരംഭിച്ചത്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ‘വായിച്ചു വളരുക. അറിവ് നേടാനാണ് നാം വായിക്കുന്നത്’. ജൂണ്‍ 19, 1995ന് അദ്ദേഹം ഈ ലോകത്തോട് വിടപറയുമ്പോള്‍ 6000 തിലധികം ഗ്രന്ഥശാലകള്‍ കേരളത്തിലെങ്ങും അദ്ദേഹം വഴി ഉടലെടുത്തു. മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ ഗ്രന്ഥശാല സംഘത്തിന്റ സെക്രട്ടറിയായിരിന്നു. പിന്നീടത് കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി തിരുവനന്തപുരത്താണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയുള്ളത് കൊല്‍ക്കത്തയിലെ ആലിപ്പൂരിലാണ്. കേരളത്തിലാകമാനം ഒരു വിപ്ലവകരമായ സാമുഹ്യ സാംസ്‌കാരിക മാറ്റമാണ് ഗ്രന്ഥശാലകള്‍ വഴി അദ്ദേഹമുണ്ടാക്കിയത്. 1975 ല്‍ യുനെസ്‌കോയുടെ ‘കൃപസ്‌കയ പുരസ്‌കാരം’ ലഭിച്ചു. 2004 കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റ പേരില്‍ അഞ്ചു രൂപയുടെ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കി ആദരിച്ചു. കേരളവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആത്മാവിനെ അറിവിന്റ മൂല്യബോധത്തില്‍ വളര്‍ത്തികൊണ്ടുവരാന്‍ തറക്കല്ലിട്ടവരാണ് നമ്മുടെ ആദിമ സര്‍ഗ്ഗ പ്രതിഭകളായ വ്യാസമഹര്‍ഷി, വാല്മികിമഹര്ഷി തുടങ്ങിയവര്‍. ഇന്ന് ഇന്ത്യയുടെ മുക്കിലും മുലയിലും എഴുത്തും വായനയുമില്ലത്ത ജനകോടികള്‍ ജീവിക്കുന്നു. മനുഷ്യമനസ്സിന്റ ചാലകശക്തിയാണ് വായന എന്നറിഞ്ഞിട്ടും ഇന്ത്യയുടെ ആത്മാവിനെ വരിഞ്ഞുമുറുക്കി ബോധപൂര്‍വ്വം പാവങ്ങളെ അറിവില്ലായ്മയുടെ പടുകുഴിയിലേക്ക് ഭരണകൂടങ്ങള്‍ തള്ളിവിടുന്നു. മനുഷ്യമനസ്സിന്റ പ്രേരണകള്‍ ആത്മാവിന്റ പാതയിലാണ് സഞ്ചരിക്കുന്നത്. അവര്‍ യാഥാര്‍ഥ്യത്തിലേക്ക് സഞ്ചരിക്കുമെന്നറിഞ്ഞിട്ടാണ് അവര്‍ക്ക് മതിയായ വായന സാഹചര്യങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കാത്തത്. അറിവുള്ളവരായാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ മാത്രമല്ല ജാതിമതരാഷ്ട്രിയം കുട്ടികുഴച്ചുള്ള ജനാധിപത്യവും അവസാനിക്കും. ഈ കൂട്ടരേ പാടി പുകഴ്ത്തുന്ന എഴുത്തുകാര്‍ക്ക് പ്രതിഫലവും കിട്ടുന്നുണ്ട്. അവരുടെ കര്‍ത്തവ്യബോധം മതരാഷ്ട്രിയ പ്രമാണിമാര്‍ക്ക് പണയം വെച്ചിരിക്കുന്നു. സത്യം പറയുന്നവന് ഭീഷണികളും വെടിയുണ്ടകളും ലഭിക്കുന്നു.
വായനയെ ഹ്ര്യദയത്തോടെ ചേര്‍ത്ത് പിടിച്ചു ജീവിക്കുന്നവരാണ് ബ്രിട്ടീഷു്കാര്‍. അതിന് അടിത്തറയിട്ടത് 1066 -1087 ല്‍ ഇംഗ്‌ളണ്ട് ഭരിച്ച വില്യം ഒന്നാമന്‍ രാജാവാണ്. സമൂഹത്തില്‍ എഴുത്തും വായനയും അദ്ദേഹം നിര്‍ബന്ധമാക്കി. അതാണ് ബ്രിട്ടന്റെ ഓരോ കോണിലും ലൈബ്രറികള്‍ കാണാന്‍ സാധിക്കുന്നത്. ലോകമെങ്ങും ഇംഗ്ലീഷ് ഭാഷയും സാഹിത്യവും വളര്‍ത്തുന്നതില്‍ രാജകുടുംബത്തിന്റ പങ്ക് വളരെ വലുതാണ്. രാജകുടുംബത്തില്‍ നിന്ന് തന്നെ പല സാമൂഹ്യവിഷയങ്ങളെ കോര്‍ത്തിണക്കിയുള്ള ആദ്യ പുസ്തകം ‘ഡോമസ് ഡോ ഡേ’ പുസ്തകം പുറത്തിറങ്ങി. മാത്രവുമല്ല ബ്രിട്ടീഷ് അധിനതയിലുള്ള എല്ലാം രാജ്യങ്ങളോടും കര്ശനമായി അറിയിച്ചു. ‘ഇറങ്ങുന്ന ആദ്യ പുസ്തകം ഇംഗ്ലണ്ടിന് നല്‍കണം’. അങ്ങനെയാണ് ലോകത്തു് മുന്‍നിരയില്‍ നില്‍ക്കുന്ന ബ്രിട്ടീഷ് ലൈബ്രറിയില്‍ നമ്മുടെ മഹാഭാരതവും, രാമായണവും, മലയാളിയുടെ താളിയോല ഗ്രന്ധങ്ങളും ഇന്ദുലേഖയൊക്കെ എനിക്കും കാണാന്‍ സാധിച്ചത്. ആ പൂര്‍വ്വപിതാക്കന്മാരുടെ പാത ഇന്നത്തെ ഭരണകൂടങ്ങളും പിന്തുടരുന്നു. ഒരു സമൂഹത്തിന്റ വളര്‍ച്ചയില്‍ പ്രധാനപങ്കുള്ളവരാണ് ഭാഷ രംഗത്തുള്ള സര്‍ഗ്ഗപ്രതിഭകള്‍, മറ്റ് എഴുത്തുകാര്‍. ഒരു ഭരണകൂടം എങ്ങനെ ഇടപെടുന്നുവെന്ന് ബ്രിട്ടന്‍ ഭരിച്ചിരുന്ന ഹെന്‍ഡ്രി എട്ടാമന്‍ രാജാവിനെ പഠിച്ചാല്‍ മതി. നമ്മുടെ ജവഹര്‍ലാല്‍ നെഹ്റു പഠിച്ച കേ0ബ്രിഡ്ജ് ഡ്രിനിറ്റി കോളേജ് സ്ഥാപിച്ചത് ഈ രാജാവാണ്. ലോകത്തു് ആദ്യമായി പാവപ്പെട്ട കുട്ടികളില്‍ നിന്ന് ഫീസ് വാങ്ങാതെ പഠിപ്പിച്ചു. അത് പല രാജ്യങ്ങള്‍ക്കും മാതൃകയായി മാറി. ആ കുട്ടത്തില്‍ ഒരു പാവപ്പെട്ട കുട്ടിയുണ്ടായിരുന്നു. ഗുരുത്വാകര്‍ഷണ സിന്താന്തം കണ്ടുപിടിച്ച മഹാനായ ഐസക്ക് ന്യൂട്ടന്‍. മലയാളി വായനാദിനം ആചരിക്കുമ്പോള്‍ ലോകമെങ്ങും ഇംഗ്ലണ്ടുകാരനായ വില്യം ഷേക്സ്പിയറുടെ ജനനമരണ തീയതി ഏപ്രില്‍ 23 ലോക പുസ്തകദിനമായി യുനെസ്‌കോ ആചരിക്കുന്നു.
ഒരു ദേശത്തിന്റ വളര്‍ച്ചയും സാമൂഹ്യ സാംസ്‌കാരിക പുരോഗതിയും കൈവരിക്കുന്നത് അറിവിലൂടെയാണ്. ആ അറിവ് കേരളം നേടിയിട്ടുള്ളത് പുസ്തകങ്ങളിലൂടെയാണ്. അതിന് നമ്മുടെ വായനശാലകള്‍ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ഓരോ വാര്‍ഡുകളിലും ഒരു ഗ്രന്ധശാലയുണ്ടാക്കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വരണം. മുന്‍പുണ്ടായിരുന്ന വായനശീലം യവ്വനക്കാരില്‍ കുറഞ്ഞതുമൂലം നമ്മുടെ നാട്ടില്‍ അന്ധവിശ്വാങ്ങള്‍, അനാചാരങ്ങള്‍, അനീതി, അഴിമതി, മതമൗലികവാദികളുടെ രാഷ്ട്രീയ ഇടപെടല്‍, വര്‍ഗ്ഗിയത, പണാധിപത്യം, ജാതിചിന്ത, അധികാരചുഷണം തുടങ്ങിയ ധാരാളം ജീര്‍ണ്ണതകള്‍ കാണുന്നുണ്ട്.. ഇതൊക്കെ സംഭവിക്കുന്നത് വായനയുടെ കുറവും വിജ്ഞാനയാപനം ഇല്ലാത്തതുമാണ്. ജനങ്ങളെ മദ്യപന്മാരാക്കി വളര്‍ത്താതെ അറിവില്‍ വളര്‍ത്തുകയാണ് വേണ്ടത്.
പുതിയ സാങ്കേതിക വിദ്യകള്‍ കണ്മുന്നില്‍ തുറന്നിടുമ്പോള്‍ വായന നമ്മില്‍ വികസിക്കുന്നുണ്ടോ എന്നൊരു ചോദ്യമാണുയരുന്നുണ്ട്. കാളിദാസന്റെ ഭാഷയില്‍ പറഞ്ഞാല്‍ വാകപ്പൂവിന് ചിത്രശലഭത്തിന്റ ഭാരം താങ്ങാനാവും എന്നാല്‍ പക്ഷികളുടെ ഭാരം താങ്ങാനാവില്ല. സാങ്കേതിക വിദ്യകള്‍ അധികകാലം ജീവിതഭാരം താങ്ങാന്‍ നമുക്കൊപ്പം സഞ്ചരിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ കൊറോണ നമ്മെ ഭരിക്കുന്നതുപോലെ ആധുനിക സാങ്കേതികവിദ്യകള്‍ നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ സാങ്കേതിക വിദ്യകളില്‍ നമ്മള്‍ ആറാടുമ്പോള്‍ കാലത്തിന്റ പരുക്കുകളേറ്റു കിടക്കുന്ന, ജീവിതം അലങ്കോലപ്പെട്ടുകിടക്കുന്ന പലരെയും കാണാന്‍ സാധിക്കും. ഒരാള്‍ അപകടത്തില്‍ കിടന്ന് രകതം വാര്‍ന്നൊഴുകുമ്പോള്‍ അതിന്റ ഫോട്ടോയെടുത്തു് രസിക്കുന്ന സാങ്കേതിക വളര്‍ച്ചയാണോ നമ്മുക്ക് വേണ്ടതെന്ന് ചിന്തിക്കണം. ആ ചിന്ത നമ്മെ എത്തിക്കുന്നത് വായനയിലാണ്. നമ്മള്‍ അറിയേണ്ടത് ഹ്ര്യദയാനുഭൂതികളുടെ ചേതോഹരമായ സൃഷ്ടിയാണ് സാഹിത്യം അല്ലാതെ സ്‌ക്രീനില്‍ തെളിയുന്ന മായാപ്രപഞ്ചമല്ല. ഉപരിതലത്തില്‍ കാണിക്കുന്ന മായാജാലമാണ് ഒരു കൂട്ടര്‍ക്ക് ഇഷ്ടവിനോദം. ഒരു സിനിമയെടുക്കു. അതിലെ നായകന്‍ പത്തുപേരെ ഇടിച്ചുവീഴ്ത്തുന്നത് കണ്ടിരുന്ന രസിക്കാന്‍ അറിവില്‍ വരണ്ടുണങ്ങിപോയ അന്ധകാരത്തിലുലാത്തുന്നവര്‍ക്ക് മാത്രമേ സാധിക്കു. അറിവുള്ളവര്‍ക്ക് സാധിക്കില്ല. കാരണം. അത് ജീവിതത്തില്‍ നടപ്പുള്ള കാര്യമല്ലെന്ന് വിവേകികള്‍ക്കറിയാം. എന്നാല്‍ സാഹിത്യ സൃഷ്ടികള്‍ ആത്മാവിന്റ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ്. സമൂഹത്തില്‍ ചൂഴ്ന്നു നില്‍ക്കുന്ന ധാരാളം തിന്മകളുണ്ട്. ആ കൂട്ടരേ നശ്ശിപ്പിക്കാന്‍ മൂര്‍ച്ചയേറിയ ആയുധം ലോകചരിത്രത്തില്‍ സാഹിത്യമാണ്. ലോകത്തുണ്ടായ വിപ്ലവങ്ങള്‍ അതിനുദാഹരണങ്ങളാണ്. ആധുനികത അവകാശപ്പെടുന്നവര്‍ക്ക് ഇതിന് സാധിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യചിഹ്നമാണ്. ആധുനികത്വത്തിന്റ ചൈതന്യമുള്ള സൃഷ്ഠികള്‍ ഇന്നല്ല ഇതിന് മുന്‍പും മലയാള ഭാഷക്ക് ലഭിച്ചിട്ടുണ്ട്. അത് ചുഷണം, ഹിംസ,അനീതി, അന്ധതക്കെതിരെയുള്ള പോരാട്ടമായിരിന്നു.
പൗരാണികാലത്തായാലും ആധുനിക കാലത്തായാലും ആധുനികരായാലും അത്യാധുനികരായാലും ഒരു വ്യക്തിയുടെ മാഹാത്മ്യം നിലകൊള്ളുന്നത് അവന്റെ അറിവിലാണ്. അറിവുണ്ടാകണമെങ്കില്‍ നല്ല സാഹിത്യകൃതികള്‍ വായിക്കണം. ഇന്നത്തെ സ്‌കൂള്‍ കുട്ടികളടക്കം ഇന്റര്‍നെറ്റില്‍ നിന്ന് പകര്‍ത്തുകയാണ്. വായിച്ചു പഠിക്കേണ്ടതില്ല. ഈ വിദ്യാവിവരണത്തിലൂടെ അറിവിനെ അളന്നെടുക്കാന്‍ സാധിക്കുമോ? ഇതിനെയാണോ ആധുനികതയെന്ന് വിശേഷിപ്പിക്കുന്നത്? ഇതുപോലെയാണ് ശൈലീപരമായ അക്ഷരങ്ങളെ അളന്നെടുത്തു രൂപപരമായ അഭ്യാസങ്ങള്‍ നടത്തി ആധുനികത്വ0 സൃഷ്ടിക്കാന്‍ ഭാഷയില്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നത്. ഈ കൂട്ടര്‍ക്ക് സ്തുതിപാടാന്‍ സോഷ്യല്‍ മീഡിയ പോലുള്ള തലച്ചോറില്ലാത്ത പ്രചാര തന്ത്രങ്ങളുണ്ട്. ഇന്നത്തെ ചില കവിതകള്‍ ഒന്നെടുക്കു. സുഗതകുമാരി ടീച്ചര്‍ പറയുന്നതുപോലെ നാട്ടിലെങ്ങും കവികളുടെ പ്രളയമാണ്. കുട്ടികള്‍ കടല്‍പ്പുറത്തു് മണലുകൊണ്ട് വീട് തീര്‍ക്കുന്നതുപോലെയാണ് പല കവിതകള്‍ വായിക്കുമ്പോള്‍ തോന്നുന്നത്. നല്ല കവിതകള്‍ നല്ല അടിത്തറയില്‍ പടുത്തുയര്‍ത്തുന്നതാണ്. കടലിലെ തിരമാലകള്‍ വന്ന് ആ വീട് കൊണ്ടുപോകുമ്പോള്‍ വീണ്ടും ഈ മണല്‍ കവികള്‍ വിടുണ്ടാക്കി ലൈക്കുകള്‍ നേടുന്നു. അവരെയും ആധുനിക കവികള്‍ എന്ന് ചിലരൊക്ക വിളിക്കുന്നുണ്ട്. ഇതുപോലുള്ള പരീക്ഷണങ്ങള്‍ പലരും സാഹിത്യരംഗത്തു് നടത്തി രസിക്കുന്നു. സ്വാധിനമുള്ളവര്‍ അതൊക്കെ പ്രസിദ്ധപ്പെടുത്തി ധാരാളം ഫേസ് ബുക്ക് പോലുള്ള ലൈക്കുകള്‍ വാങ്ങുന്നു. രാഷ്ട്രീയ രംഗത്തുള്ളവരെങ്കില്‍ പദവിയും പത്രാസും അവരെ തേടിയെത്തും.
ഇംഗ്ലീഷ് സാഹിത്യകാരനായ ക്രിസ്റ്റഫര്‍ മോര്‍ളി പറയുന്നത് ‘പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരംപോലെയാണ് ‘. ഇവിടെയാണ് നമ്മുടെ ആത്മാവിനെ തട്ടിയുണര്‍ത്താന്‍ കാലമായിരിക്കുന്നത്. നമുക്ക് ചുറ്റും എന്തെല്ലാം നിന്മകള്‍ നടമാടുന്നു. കണ്‍മുന്നില്‍ കണ്ടാലും പ്രതികരിക്കില്ല. നമ്മള്‍ ഒരു ശരീരം വലിച്ചുകൊണ്ട് നടക്കുന്നു. ആത്മാവ് പോലും പ്രതികരിക്കുന്നില്ല. കുറെ ചത്ത ശവങ്ങള്‍ എന്ന് പറഞ്ഞാലും തെറ്റില്ല. സാഹിത്യ രംഗത്തും ഇത്തരക്കാരുണ്ട്. സമൂഹത്തിന് വേണ്ടിയാണ് സര്‍ഗ്ഗസൃഷ്ഠി നടത്തുന്നതെങ്കില്‍ നായുടെ സ്വഭാവമുള്ളവനെ നായെന്ന് വിളിക്കാനുള്ള ചങ്കുറ്റം കാണിക്കണം. ഇന്നത്തെ ആധുനിക അത്യാധുനിക എഴുത്തുകാര്‍ പൊന്‍കുന്നം വര്‍ക്കിയെ പഠിക്കണം. കത്തോലിക്ക മതമേധാവികള്‍ വര്‍ക്കി സഭയെ കരിവാരിത്തേക്കുന്നുവെന്ന് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി ‘ആ കരി ഞാന്‍ തേച്ചതല്ല അത് നിങ്ങളുടെ മുഖത്തുള്ളതാണ്’. ഇങ്ങനെ ധീരമായ മറുപടികൊടുക്കാന്‍ ചങ്കുറ്റമുള്ള എത്ര എഴുത്തുകാര്‍ നമ്മുക്കുണ്ട്? നല്ല സാഹിത്യകൃതികള്‍ മനുഷ്യരെ വാരിപുണരുന്നതാണ്. കാളിദാസന്‍ നടത്തിയ ചാട്ടവാറടിപോലെ കേരളത്തിലും എത്രയോ കവികള്‍, സാഹിത്യമാരന്മാര്‍ അടിയേറ്റു പിടഞ്ഞവന്റെ ഒപ്പം നിന്നു. ഇന്ന് മതരാഷ്ട്രീയത്തില്‍ നടക്കുന്ന അധാര്‍മിക്കതിരെ തൂലിക ചലിപ്പിക്കാന്‍ എത്രപേരുണ്ട്? ചങ്കുറപ്പുള്ള സര്‍ഗ്ഗ പ്രതിഭകള്‍ ഉയര്‍ത്തെഴുനേല്‍ക്കാന്‍ കാലമായിരിക്കുന്നു.