ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 14000 കടന്ന് കൊവിഡ് കേസുകള്‍ ; 375 മരണം ; ബാധിതര്‍ നാലുലക്ഷത്തിലേക്ക്

രാജ്യത്ത് കൊറോണ വ്യാപനം അതീ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14516 പോസിറ്റീവ് കേസുകളും 375 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 395048 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 12948 ആയി. അതേസമയം രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായി തുടരുന്നത് ആശ്വാസമായി. 213830 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 168269 ആയി. ഇതാദ്യമായാണ് ഒറ്റദിവസത്തില്‍ പതിനയ്യായിരത്തോളം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ തുടര്‍ച്ചയായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ച് വരികയാണ്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 3,95,048 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കേസുകള്‍ കുതിച്ചുയരുന്നതിനിടെ, പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

ഡല്‍ഹിയില്‍ റാപിഡ് ആന്റിജന്‍ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന വ്യാപകമാക്കി. ഇന്നലെ 12,680 പേരെ പരിശോധിച്ചപ്പോള്‍ 951 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ 54,000 കടന്നു. ആകെ പോസിറ്റീവ് കേസുകള്‍ 54,449ഉം മരണം 666ഉം ആയി. ചെന്നൈയില്‍ ആകെ രോഗബാധിതര്‍ 38,327 ആണ്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 3137 പോസിറ്റീവ് കേസുകളും 66 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 53116ഉം മരണം 2035ഉം ആയി. അഞ്ച് ദിവസം കൊണ്ടാണ് 40000ല്‍ നിന്ന് 50000 കടന്നത്. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 540 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 26,198 ആണ്. ഇതുവരെ 1619 പേര്‍ മരിച്ചു. ഹരിയാനയില്‍ 525 പേര്‍ക്കും തെലങ്കാനയില്‍ 499 പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.