പെട്രോളിനെ കടത്തി വെട്ടി ഡീസല്‍ വിലക്കയറ്റം

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് പെട്രോളിനേക്കാള്‍ ഡീസലിന് വിലകൂടിയത്. ബുധനാഴ്ച 48 പൈസ കൂടി വര്‍ധിച്ചതോടെ ഡീസലിന് ഒരു ലിറ്ററിന് 79.88 രൂപയായി. അതേസമയം പെട്രോളിനു ബുധനാഴ്ച കമ്പനികള്‍ വിലവര്‍ധിപ്പിച്ചിട്ടില്ല. പെട്രോളിന് 79.76 രൂപയാണ് ഡല്‍ഹിയിലെ വില. ഇതോടെയാണു ഡീസലിന്റെ വില പെട്രോളിനെ മറികടന്നത്.

വില തുടര്‍ച്ചയായ 18-ാം ദിവസമാണു ബുധനാഴ്ച ഡീസലിനു കൂടിയത്. പെട്രോള്‍ വില തുടര്‍ച്ചയായി 17 ദിവസം കൂടിയ ശേഷം മാറാതെ നില്‍ക്കുകയാണ്. 18 ദിവസത്തിനിടെ പെട്രോളിന് 9.41 രൂപയും ഡീസലിന് 9.58 രൂപയുമാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്.

രാജ്യത്തെ ഇന്ധനവില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ജൂണ്‍ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് തുടങ്ങിയത്. കൊറോണ ലോക്ക് ഡൌണ്‍ എന്നി പ്രശ്‌നങ്ങള്‍ കാരണം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അതേസമയം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ എണ്ണ വില വര്‍ധിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്നത്.