കരിക്കിന്‍വില്ല ഇരട്ട കൊലപാതകത്തിലെ ഏക സാക്ഷി ഗൗരിയമ്മ

തിരുവല്ല: മഞ്ഞാടി കരിക്കിന്‍വില്ല കൊലക്കേസിലെ ഏക സാക്ഷി പൂതിരിക്കാട്ട് മലയില്‍ ഗൗരിയമ്മ (98) ഓര്‍മ്മയായി

ഏറെക്കാലം കുവൈത്തില്‍ ജോലിചെയ്തു വലിയ സമ്പാദ്യവുമായി നാട്ടിലെത്തിയ ദമ്പതികളായിരുന്നു കെ.സി. ജോര്‍ജും, ഭാര്യ റേച്ചലും. മക്കളില്ലാത്ത ഇവര്‍ക്ക് പുറംലോകവുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. തിരുവല്ലയിലെ കരിക്കന്‍വില്ലയെന്ന ശാന്തമായ വീട്ടില്‍ അവര്‍ ഒതുങ്ങിക്കൂടി. ബന്ധുക്കളോ പരിചയക്കാരോ അടുത്തുണ്ടായിരുന്നില്ല. സഹായത്തിനുണ്ടായിരുന്നത് ഗൗരിയെന്ന ജോലിക്കാരി മാത്രം.

1980 ഒക്ടോബര്‍ 6. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണു ജോര്‍ജിനെയും (63) റേച്ചലിനെയും (56) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും കുത്തേറ്റിരുന്നു. കത്തി റേച്ചലിന്റെ വയറ്റില്‍ തറച്ചിരുന്നു. മേശപ്പുറത്തു നാലു ചായക്കപ്പുകളുണ്ടായിരുന്നു. റേച്ചല്‍ തന്നെയാണു ചായ കൊണ്ടുപോയി കൊടുത്തത്. റേച്ചലിന്റെ ആഭരണങ്ങള്‍, ജോര്‍ജിന്റെ റോളെക്സ് വാച്ച്, ടേപ്പ് റിക്കോര്‍ഡര്‍, പണം എന്നിവ അപഹരിക്കപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവസ്ഥലത്തുനിന്നും അന്വേഷണ സംഘത്തിനു ലഭിച്ച ഏകസൂചന കൊല നടന്ന വീടിനുള്ളില്‍ വാരിവലിച്ചിട്ടിരുന്ന രക്തം പുരണ്ട കടലാസുകളില്‍ പതിഞ്ഞ പുത്തന്‍ ഷൂസിന്റെ അവ്യക്തമായ പാടുകളാണ്. കേരളത്തില്‍ അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ ഇനം ഡിസൈനുള്ള ഷൂസിന്റെ ഹീല്‍ അന്വേഷണസംഘത്തവനായ സിബിമാത്യൂസിന്റെ ഉറക്കം കെടുത്തി.

കൊലനടത്തിയതു പ്രൊഫഷനല്‍ കൊലയാളിയാണെന്ന നിഗമനത്തില്‍ അതുവരെ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെല്ലാം എത്തിക്കഴിഞ്ഞിരുന്നു. പ്രഫഷനല്‍ കുറ്റവാളികളുടെ വിരലടയാളത്തിനായി അവര്‍ പരക്കം പാഞ്ഞപ്പോള്‍ സിബിമാത്യൂസ് പറഞ്ഞു. ”ഇതു പ്രൊഫഷനല്‍ കൊലയാളിയല്ല, ആഡംബരപ്രിയരായ കുറേ ചെറുപ്പക്കാരാകാനാണു സാധ്യത” കരിക്കന്‍വില്ലയിലെ പകല്‍ജോലിക്കാരി ഗൗരിയുടെ വൈകിവന്ന മൊഴിയിലെ ഒരു വാചകമാണ് പിന്നെ പൊലീസിനെ നയിച്ചത്.

ഗൗരിയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ തലേന്നു വൈകിട്ടു താന്‍ ജോലികഴിഞ്ഞു പോകാന്‍ തുടങ്ങുമ്പോള്‍ നാലുപേര്‍ കാറില്‍ വന്നിരുന്നെന്നും വന്നവര്‍ക്കു ചായയുണ്ടാക്കാന്‍ റേച്ചല്‍ പറഞ്ഞതായും വിവരം ലഭിച്ചു.

‘മദ്രാസിലെ മോന്‍’ ആണു വന്നതെന്നു റേച്ചല്‍ തന്നോടു പറഞ്ഞിരുന്നതായി ഗൗരി വെളിപ്പെടുത്തി. ഈ മൊഴിയാണ് കരിക്കന്‍വില്ല കൊലക്കേസിനു തുമ്പുണ്ടാക്കിയത്. മദ്രാസിലെ മോന്‍ എന്ന വാക്കു കേട്ട സിബി പിന്നെ ചെയ്തതു ജോര്‍ജിന്റെയും റേച്ചലിന്റെയും ഒരു ‘ഫാമിലി ട്രീ’ ഉണ്ടാക്കുകയായിരുന്നു. കൊല്ലപ്പെട്ട ജോര്‍ജിന്റെ ഒരു ബന്ധു മദ്രാസില്‍ പഠിക്കുന്നുണ്ടായിരുന്നു – റെനി ജോര്‍ജ്. ആ യുവാവും മൗറീഷ്യസ് സ്വദേശി ഹസന്‍ ഗുലാം മുഹമ്മദ്, മലേഷ്യന്‍ സ്വദേശി ഗുണശേഖരന്‍, കെനിയക്കാരനായ കിബ്ലോ ദാനിയല്‍ എന്നീ കൂട്ടുകാരുമാണ് പ്രതികളെന്നു വ്യക്തമായി. അന്വേഷണം കോയമ്പത്തൂര്‍, തൃശ്നാപ്പള്ളി വഴി മദ്രാസിലെത്തി. പത്താംദിവസം അവിടെയുള്ള ഒരു ലോഡ്ജില്‍നിന്നു റെനിയും ഹസനും ആദ്യം പൊലീസ് പിടിയിലായി. ഗുണശേഖരനെ തൊട്ടടുത്ത ദിവസം കിട്ടി. രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിച്ച കിബ്ലോ, പറ്റാതെ വന്നപ്പോള്‍ കീഴടങ്ങി.

മദ്രാസില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായിരുന്ന ഇവര്‍ മദ്യത്തിനും ലഹരിമരുന്നിനും അടിമകളായിരുന്നു. പണമുണ്ടാക്കാന്‍ ചെറിയ മോഷണങ്ങളും നടത്തിവന്നിരുന്നതായി പൊലീസ് കണ്ടെത്തി. പണം തട്ടാനാണു സുഹൃത്തുക്കളെയും കൂട്ടി റെനി ചെന്നൈയില്‍നിന്നു കാറോടിച്ചു തിരുവല്ലയിലെത്തി കൊല നടത്തിയത്.

പ്രതികളെ 1982 ജനുവരി ഒന്നിനു കോട്ടയം സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1983 മാര്‍ച്ച് 21നു ഹൈക്കോടതി വിധി ശരിവച്ചു. പൂജപ്പുര ജയിലിലായിരുന്നു റെനിയുടെയും ഗുണശേഖരന്റെയും മുഹമ്മദിന്റെയും വാസം. കെനിയക്കാരനായ കിബ്ലോയെ ഡല്‍ഹി തിഹാര്‍ ജയിലിലേക്കു മാറ്റി. ജയില്‍വാസം 1995 ജൂണില്‍ പൂര്‍ത്തിയായി. ഓഗസ്റ്റോടെ ഗുലാം മുഹമ്മദും ഗുണശേഖരനും കിബ്ലോയും സ്വന്തം നാട്ടിലേക്കു മടങ്ങി.

സത്യം പറഞ്ഞാല്‍ പാരിതോഷികം നല്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ യാഥാര്‍ത്ഥ്യം വെളിപെടുത്താതിരിക്കാമെങ്കില്‍ കരിക്കിന്‍ വില്ലയില്‍ 10 സെന്റ് വസ്തു നല്കാമെന്ന് റെനിയുടെ പിതാവ് ഗൗരിയോട് പറഞ്ഞു.

എന്നാല്‍ സത്യത്തിന് സ്വര്‍ണ്ണത്തെക്കാള്‍ വില നല്കിയ ഗൗരിയമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് യഥാര്‍ത്ഥ സംഭവം വിവരിക്കുകയായിരുന്നു.

സത്യം പറഞ്ഞതു കൊണ്ടും പാരിതോഷികമോ ഒന്നും ലഭിച്ചില്ല. എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന വീടിനുള്ളില്‍ കഴിയേണ്ടി വന്ന പൂതിരിക്കാട്ട് ഗൗരിയമ്മയെ പറ്റി 2004ല്‍ വാര്‍ത്ത വായിച്ചറിഞ്ഞാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് വീട് താമസ യോഗ്യമാക്കി തീര്‍ത്ത് കൊടുത്തത്.

പരേതയുടെ സംസ്‌ക്കാരം ജൂലൈ 2ന് 12 മണിക്ക് കറ്റോട് സ്മശാനത്തില്‍. പരേത ചെങ്ങന്നൂര്‍ മഞ്ചേരി കുടുംബാംഗം.

മക്കള്‍: അമ്മിണി, ലീല, ശാന്ത, സുരേന്ദ്രന്‍, പരേതനായ സദാനന്ദന്‍.
മരുമക്കള്‍: രാധാ ഉണ്ണികൃഷ്ണന്‍, രാജപ്പന്‍, രാജപ്പന്‍, ഗോപി, രമണി, രമണി.