കൊറോണക്ക് ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് ; ആഗസ്റ്റ് 15നകം വിപണിയിലെത്തുമെന്ന് സൂചന

ഇന്ത്യ വികസിപ്പിച്ചെടുത്ത കൊറോണക്ക് എതിരെയുള്ള വാക്‌സിന്‍ ആഗസ്റ്റ് 15നകം വിപണിയിലെത്തിക്കുന്നതിനായി ആലോചനയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഭാരത് ബയോടെക്കിനു നല്‍കിയ കത്തിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15 നകം പൊതുജനാരോഗ്യ ഉപയോഗത്തിനുള്ള വാക്‌സിന്‍ ഏറ്റവും പുതിയതായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നു. ലക്ഷ്യം നേടുന്നതിനായി ബിബിഎല്‍ അതിവേഗം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ സഹകരണത്തെ ആശ്രയിച്ചായിരിക്കും അന്തിമഫലം’- ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയുടെ കത്തില്‍ പറയുന്നു.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് ഐസിഎംആര്‍ തദ്ദേശീയമായി കോവിഡ്19 വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മരുന്ന് പരീക്ഷണത്തിനായി 12 സ്ഥാപനങ്ങളെ ഐസിഎംആര്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഐസിഎംആര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.ഐ.സി.എം.ആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികളിലൊന്നായി കണക്കാക്കപ്പെട്ടിരിക്കുന്നതിനാല്‍ വാക്സിന്‍ പരീക്ഷണം വേഗത്തില്‍ ചെയ്യാന്‍ 12 സ്ഥാപനങ്ങളോടും ഐസിഎംആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിശാഖപ്പട്ടണം, റോത്തക്, ന്യൂഡല്‍ഹി, പാട്‌ന, ബെല്‍ഗാം, നാഗ്പൂര്‍, ഗോരഖ് പൂര്‍, കട്ടന്‍കുളത്തൂര്‍, ഹൈദരാബാദ്, ആര്യനഗര്‍, കാണ്‍പൂര്‍ ഗോവ എന്നിവിടങ്ങളിലെ 12 സ്ഥാപനങ്ങളിലാണ് പരീക്ഷണം നടത്തുന്നത്. കോവിഡ് 19ന് മരുന്ന് വികസിപ്പിക്കുന്നതിന് കുറഞ്ഞത് 12-18 മാസമെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. കത്തിന്റെ ആധികാരികത ഐസിഎംആര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ മാത്രമാണെന്നാണ് ഐസിഎംആര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം കത്തിനെ കുറിച്ച് ഭാരത് ബയോടെക് ഒന്നും പ്രതികരിച്ചിട്ടില്ല.