ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ; പ്രവാസികള്‍ ആശങ്കയില്‍

കേന്ദ്ര സര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ആശങ്കയില്‍ ആയിരിക്കുകയാണ് പ്രവാസികള്‍. യു.എ.ഇ വിമാന കമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മുടങ്ങിയത് ആയിരങ്ങളുടെ മടക്കയാത്രക്ക് തിരിച്ചടിയായി . അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കും പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

യു.എ.ഇ വിമാന കമ്പനികള്‍ ധാരാളമായി കേരളത്തിലേക്ക് ചാര്‍ട്ടര്‍ സര്‍വീസ് നടത്തി വന്നിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിലക്ക് കാരണം ഈ വിമങ്ങള്‍ക്ക് ബുക്ക് ചെയ്തവര്‍ വെട്ടിലായി. ഇത്തിഹാദ്, എയര്‍ അറേബ്യ, എമിറേറ്റ്സ് എയര്‍ലൈന്‍ തുടങ്ങിയ യു.എ.ഇ വിമാനകമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിത വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇന്ന് അബൂദബിയില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരേണ്ടിയിരുന്ന കെ.എം.സി.സി ചാര്‍ട്ടേഡ് ചെയ്ത ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ.വൈ 254 വിമാനവും മുടങ്ങി.

അഞ്ചു കുട്ടികളും 178 മുതിര്‍ന്നവരും ഉള്‍പ്പെടെ 183 യാത്രക്കാരാണ് പുതിയ നിയന്ത്രണം മൂലം യാത്ര മുടങ്ങി ബുദ്ധിമുട്ടിലായത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുതുതായി ഈ മാസം 15 വരെ അനുമതി നല്‍കേണ്ടതില്ലെന്നും കേന്ദ്രതീരുമാനമുണ്ട്. പ്രതിസന്ധി പരിഹരിക്കാനുളള നീക്കം തുടരുകയാണെന്ന് എയര്‍ അറേബ്യ പ്രസ്താവനയില്‍ വ്യക്തമാക്കി. വന്ദേ ഭാരത് മിഷന്‍ പദ്ധതി മുഖേനയുള്ള വിമാനങ്ങളെക്കാള്‍ പ്രവാസികള്‍ക്ക് തുണയായത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആയിരുന്നു.