സ്വര്‍ണം അയച്ചത് ഫൈസല്‍ ; സരിത്തും സ്വപ്നയും ഒന്നും രണ്ടും പ്രതികള്‍

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍.ഐ.എ) എഫ്‌ഐ.ആര്‍. യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരായ സരിത്ത് കുമാറും സ്വപ്ന സുരേഷും ഒന്നും രണ്ടും പ്രതികള്‍. കൊച്ചി സ്വദേശിഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് കരുതുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി.

ഇപ്പോള്‍ ദുബായിലുള്ള ഫൈസല്‍ ഫരീദാണ് തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് വിലാസത്തില്‍ സ്വര്‍ണം അയച്ചതെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. ഫരീദിന്റെ പങ്ക് സംബന്ധിച്ച് സരിത്തിന്റെ മൊഴിയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസല്‍ ഫരീദിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകളും എന്‍ഐഎ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിനായി ആളുകളെ ചേര്‍ക്കുക, ഇതിനായി ഫണ്ട് ചിലവഴിക്കുക എന്നീ ഗുരുതരകുറ്റങ്ങള്‍ക്ക് ചുമത്തുന്ന വകുപ്പുകളാണിത്. ദേശസുരക്ഷയെ ബാധിക്കുന്ന കേസ് എന്ന നിലയിലാണ് കള്ളക്കടത്ത് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു നിയമലംഘനങ്ങള്‍ കസ്റ്റംസ് അന്വേഷിക്കും.