കുരുക്ക് മുറുകി ശിവശങ്കരന്‍ ; കസ്റ്റംസിനെ 3 തവണ വിളിച്ചു; കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ കുരുക്ക് മുറുകി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍. മൂന്ന് തവണ കസ്റ്റംസ് ഓഫീസിലേയ്ക്ക് വിളിച്ച പ്രമുഖന്‍ ശിവശങ്കരന്‍ ആണെന്ന് കസ്റ്റംസ് പറയുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെയാണ് ശിവശങ്കരന്‍ മൂന്ന് തവണയും വിളിച്ചത്. ആദ്യ കോള്‍ മുന്നര മിനിറ്റ് ആയിരുന്നെന്നും കേസ് അട്ടിമറിക്കാന്‍ ശിവശങ്കരന്‍ ശ്രമിച്ചതിനുള്ള ഡിജിറ്റല്‍ തെളിവാണിതെന്നും കസ്റ്റംസ് പറഞ്ഞു.

കസ്റ്റംസിനെ വിളിച്ച ശിവശങ്കരന്‍ വിമാനത്താവളത്തിലെ ബാഗ് പരിശോധന തടയാന്‍ ശ്രമിച്ചതായും ഇതിലൂടെ സര്‍ക്കാറിലെ ഉന്നത പദവി ദുരുപയോഗം ചെയ്‌തെന്നും കസ്റ്റംസ് പറഞ്ഞു. ശിവശങ്കരനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഉടന്‍ അനുമതി തേടുമെന്നും ഫോണ്‍കോളുകളെ കുറിച്ച് കൃത്യമായ മറുപടി ഇല്ലെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. സ്വപ്നക്ക് പുറമേ സന്ദീപുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. ഇന്നലെ നടന്ന റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു.

നേരത്തെ ആരോപണങ്ങളെ തുടര്‍ന്ന് എം ശിവശങ്കരനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ ശിവശങ്കരനെതിരെ ഇനിയും നടപടികള്‍ വരാനാണ് സാധ്യത. ഇതിനു പിന്നാലെ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് ഒരു വര്‍ഷത്തെ അവധിക്കും അപേക്ഷ നല്‍കിയിരുന്നു. ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നാണ് സൂചന.