നീണ്ട എട്ട് വര്‍ഷത്തിനു ശേഷം ആദ്യമായി ഇറ്റാലിയന്‍ ഗ്രാമത്തില്‍ ഒരു കുഞ്ഞ് പിറന്നു

ഇറ്റലിയിലെ ഒരു ഗ്രാമത്തിലാണ് എട്ട് വര്‍ഷത്തിനുശേഷം ആദ്യമായി ഒരു കുഞ്ഞ് ജനിച്ചത്. ഇറ്റലിയിലെ ലോംബാര്‍ഡിയിലെ പര്‍വതപ്രദേശത്ത് ജീവിക്കുന്ന സമൂഹമാണ് മൊര്‍ട്ടെറോണ്‍. ഇവരുടെ പ്രദേശത്താണ് ഇപ്പോള്‍ കുഞ്ഞ് ജനിച്ചിരിക്കുന്നത്. ഇതോടെ ഈ ഗ്രാമത്തിലെ ആകെ ജനസംഖ്യ 29 ആയിരിക്കുകയാണ്.

ഇത്രയധികം കുറഞ്ഞ ജനസംഖ്യയുള്ള ഈ ഗ്രാമത്തില്‍ 2012 ല്‍ ആണ് ഇതിനു മുമ്പ് ഒരു കുഞ്ഞ് ജനിച്ചത്. ഇവരുടെ ആചാരപ്രകാരം കുഞ്ഞ് ജനിച്ചാല്‍ ആചാര പ്രകാരം വീട്ടുപടിക്കല്‍ രണ്ടു കളറുകളുലുള്ള റിബണ്‍ കെട്ടും. പെണ്‍കുഞ്ഞാണെങ്കില്‍ പിങ്ക് റിബണും ആണ്‍ കുഞ്ഞാണെങ്കില്‍ നീല റിബണുമാണ് കെട്ടുക. വീട്ടിലൊരു കുഞ്ഞ് ജനിച്ചു എന്ന് ഇങ്ങനെയാണ് ഇവിടത്തുകാര്‍ മറ്റുള്ളവരെ അറിയിക്കുക. ഒരു പെണ്‍കുഞ്ഞ് ജനിച്ച ആ നാളില്‍ കുഞ്ഞിന്റെ വീട്ടുവാതില്‍ക്കല്‍ ആചാര പ്രകാരം ഒരു പിങ്ക് റിബണ്‍ കെട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ ജനിച്ച കുഞ്ഞിന്റെ മാതാപിതാക്കളായ മാറ്റോയും സാറയും തങ്ങളുടെ വീട്ടു പടിക്കല്‍ ഒരു നീല റിബണ്‍ കെട്ടിയിരിക്കുകയാണ്. ഡെനിസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഗ്രാമത്തിലേക്ക് ഒരു കുഞ്ഞ് വരുന്നതിന്റെ ആഹ്ലാദത്തിലാണ് ഗ്രാമവാസികള്‍.’ ഇത് ശരിക്കും ഞങ്ങളുടെ മുഴുവന്‍ സമൂഹത്തിനും ഒരു ആഘോഷമാണ്,’ മൊര്‍ടറോണ്‍ ഗ്രാമത്തിലെ മേയര്‍ പറയുന്നു. ഇറ്റലിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് സാറ ഗര്‍ഭണിയായിരുന്നു. ഈ സമയം ദുഷ്‌കരമായിരുന്നെന്നാണ് സാറ പറയുന്നത്. അമ്മയും കുഞ്ഞും നിലവില്‍ ആശുപത്രിയിലാണുള്ളത്. ഇരുവരും തിരിച്ചെത്തിയാല്‍ വലിയ ഒരു പാര്‍ട്ടി നടത്താനിരിക്കുകയാണ് കുടുംബം. ഇറ്റലിയിലെ ഏറ്റവും ചെറിയ മുനിസിപ്പാലിറ്റിയാണ് മൊര്‍ടൊറൊന്‍. അടുത്തിടെ വന്ന കണക്കുകള്‍ പ്രകാരം ഇറ്റലിയിലെ ജനസംഖ്യ കുറഞ്ഞു വരികയാണ്. 2019 ല്‍ 420,170 കുഞ്ഞുങ്ങള്‍ മാത്രമാണ് ഇറ്റലിയില്‍ ജനിച്ചത്.