സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ ലോക്‌ഡൌണ്‍ വേണ്ടെന്ന് പ്രതിപക്ഷവും സിപിഐഎമ്മും

കേരളത്തില്‍ ഇനി സമ്പൂര്‍ണ ലോക്‌ഡൌണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായം സര്‍വകക്ഷി യോഗത്തില്‍ അറിയിക്കും. രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ ലോക്‌ഡൌണ്‍ ആകാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം സെക്രട്ടറിയേറ്റിലേക്ക് പോയത് കേരളത്തിന് അപമാനമാണെന്ന് ചെന്നിത്തല ആരോപിച്ചു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി മാന്യമായി രാജി വെച്ച് പോകണം.

കണ്‍സള്‍ട്ടന്‍സികളെ മുട്ടിയിട്ട് കേരളത്തില്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ജനങ്ങളെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്. എല്‍.ഡി.എഫിലെ മറ്റു കക്ഷികള്‍ നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. സെക്രട്ടറിയേറ്റിലേക്ക് എന്‍.ഐ.എ അന്വേഷണം പോയത് കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം സമാനമായ അഭിപ്രായമാണ് ഭരണകക്ഷിയായ സിപിഐഎമ്മിനും ഉള്ളത്. നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. ലോക്ക് ഡൗണില്‍ ജനക്കൂട്ടങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്നും സിപിഐഎം വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കാന്‍ തടസമില്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. നിയമസഭാ സമ്മേളനം മാറ്റിവച്ചത് പ്രതിപക്ഷത്തോട് ആലോചിച്ച ശേഷമാണെന്നും മന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യം സങ്കീര്‍ണമായതിനെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം മാറ്റിയത്.