അമ്മൂമ്മയെ പീഡിപ്പിച്ച് തലയ്ക്കടിച്ചു കൊന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

പി പി ചെറിയാന്‍

ഡാലസ്: ഡാലസ് ടെറി സ്ട്രീറ്റിലെ വീട്ടില്‍ 71 വയസ്സുള്ള അമ്മൂമ്മയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 32 വയസ്സുള്ള കൊച്ചുമകനെ ഡാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ടെറി സ്ട്രീറ്റില്‍ താമസിച്ചിരുന്ന അമ്മൂമ്മ ഐറിഷ് ഹാരിസനെ സന്ദര്‍ശിക്കാനാണ് കൊച്ചുമകന്‍ മൈക്കിള്‍ റോബിന്‍സന്‍ എത്തിയത്. മുറിയില്‍ ഇരിക്കുകയായിരുന്ന അമ്മൂമ്മയെ കൊച്ചുമകന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ആരംഭിച്ചു. ചെറുത്തു നിന്ന അമ്മൂമ്മയെ തലയിലും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിച്ചു. ജൂലൈ 25 ശനിയാഴ്ച ആണു സംഭവം.

ദേഷ്യം കെട്ടടങ്ങാത്ത കൊച്ചുമകന്‍ മുറിയില്‍ ഇരുന്നിരുന്ന ഫയര്‍ ഡിസ്റ്റിംഗ്ഷ്വര്‍ എടുത്തു തലയില്‍ പലവട്ടം അടിക്കുകയായിരുന്നു. തല തകര്‍ന്നു നിലത്തു വീണ അമ്മൂമ്മ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ശനിയാഴ്ച വീട്ടിലെത്തിയ ഒരാള്‍ നിലത്തു രക്തത്തില്‍ കുളിച്ചു മരിച്ചു കിടന്നിരുന്ന അമ്മൂമ്മയെ കണ്ട വിവരം പൊലീസില്‍ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് വീട്ടിലുണ്ടായിരുന്ന കൊച്ചുമകനെ എതിര്‍പ്പുകളൊന്നും ഇല്ലാതെ തന്നെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പീഡനത്തിനും കാപ്പിറ്റല്‍ മര്‍ഡറിനും കേസെടുത്ത് ജയിലിലടച്ചു.

സംഭവത്തെ കുറിച്ചു പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചു. പ്രതിയുടെ പൂര്‍വ്വചരിത്രവും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.