കേരളത്തില്‍ ഇന്ന് 1,310 പേര്‍ക്ക് കോവിഡ് ; 864 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടെയും പരിശോധനാഫലം ചേര്‍ന്നുള്ള കണക്കാണ് ഇന്ന് പുറത്തു വന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവര്‍ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആകെ മരണം 73 ആയി.

തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍കോട് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 311 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 127 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, എറണാകുളം ജില്ലയിലെ 109 പേര്‍ക്കും, കോട്ടയം ജില്ലയിലെ 85 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 75 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 65 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 63 പേര്‍ക്കും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 48 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയിലെ 44 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 30 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഐ.എന്‍.എച്ച്.എസ്.ലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.