കേരളത്തില്‍ കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും സര്‍ക്കാര്‍ നഴ്‌സുമാരും ഡോക്ടര്‍മാരും

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ കോവിഡ് സമ്പര്‍ക്കവ്യാപനം കൂടുന്നു. ജൂലൈയില്‍ സംസ്ഥാനത്ത് 442 ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് ബാധിതരായത്. ഭൂരിഭാഗം പേര്‍ക്കും രോഗബാധയ്ക്ക് കാരണം പി.പി.ഇ കിറ്റ് കൃത്യമായി ധരിക്കാത്തതല്ലെന്നും സാമൂഹ്യഅകലം ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നുമാണ് നിഗമനം.

കോവിഡ് സ്ഥിരീകരിച്ച 441 ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. ഇതില്‍ 257 പേര്‍ക്കും കോവിഡ് രോഗിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവരാണ്. അതായത് 58 ശതമാനത്തിലധികം പേര്‍ക്കും കോവിഡ് രോഗിയെ ചികിത്സിച്ചതിലൂടെയാണ് കോവിഡ് പകര്‍ന്നത്. മുന്‍ഗണന വിഭാഗങ്ങളിലെ പരിശോധനയില്‍ 5.4 ശതമാനം പേരിലും വൈറസ് ബാധ കണ്ടെത്തി.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായത് 134. അതായത്, കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ 30 ശതമാനവും തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവരാണ്. രോഗബാധിതരായവരില്‍ 98 ഡോക്ടര്‍മാര്‍, 148 സ്റ്റാഫ് നഴ്സ്, 85 നഴ്സിംഗ് അസിസ്റ്റന്റ്, 37ഫീല്‍ഡ്, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
രോഗം സ്ഥിരീകരിച്ചതില്‍ കൂടുതലും നഴ്‌സുമാരാണ്. നഴ്‌സുമാര്‍ 33 ശതമാനവും ഡോക്ടര്‍മാര്‍ 22 ശതമാനവും, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ 19 ശതമാനവും കോവിഡ് ബാധിതരില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെയാണ് കൂടുതലും രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച ഡോക്ടര്‍മാരില്‍ 74 ശതമാനവും നഴ്‌സുമാരില്‍ 85 ശതമാനവും സര്‍ക്കാര്‍ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്നവരാണ്.